![search icon](https://www.reporterlive.com/assets/images/icons/search.png)
കോയമ്പത്തൂർ: വെല്ലൂരിൽ ട്രെയിനുള്ളിലെ പീഡനശ്രമത്തിനിടയിൽ യുവാവ് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. നാലുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. വീഴ്ചയിൽ ശിശുവിൻ്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. യുവതി വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
കോയമ്പത്തൂർ തിരുപ്പതി ഇൻ്റർസിറ്റി എക്സ്പ്രസിലാണ് കഴിഞ്ഞ ദിവസം രാവിലെ ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ലേഡീസ് കംപാർട്ടമെന്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുപ്പൂരിൽ നിന്നും ആന്ധ്രപ്രദേശിലുള്ള അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്ന 36കാരിക്കാണ് ദുരനുഭവമുണ്ടായത്. ലേഡീസ് കംപാർട്ട്മെന്റിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്. മറ്റ് ഏഴ് പേരും കംപാർട്ട്മെന്റിൽ ഉണ്ടായിരുന്നു. എന്നാൽ ഇതിനിടെ ജോലർപേട്ടൈയിലെത്തിയപ്പോൾ മറ്റ് യാത്രക്കാർ ഇറങ്ങി. ഇതോടെ ഹേമരാജ് കംപാർട്ട്മെന്റിലേക്ക് ചാടിക്കയറി. യുവതി തനിച്ചാണെന്ന് മനസിലായതോടെ ഇയാൾ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പ്രതിയെ ചവിട്ടി വീഴ്ത്താൻ യുവതി ശ്രമിച്ചെങ്കിലും ഇതിനിടെ ഇയാൾ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിടുകയായിരുന്നു. യുവതിയുടെ തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മോഷണം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർന്നാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
content highlight- Attempted Torture in Train; Woman's unborn child dies after being pushed from train