
ന്യൂഡൽഹി: രാജി പ്രഖ്യാപനത്തിന് പിന്നാലെ മണിപ്പൂരിൽ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ബിരേൻ സിങ്ങിന് നിർദേശം നൽകി ഗവർണർ. അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാനാണ് നിർദേശം.
അതേസമയം മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുവെന്നായിരുന്നു രാജിക്ക് പിന്നാലെ എൻ ബിരേൻ സിങ്ങിൻ്റെ പ്രതികരണം. കേന്ദ്രത്തോടുള്ള അഞ്ച് അഭ്യർത്ഥനകളും ബിരേൻ സിങ്ങിന്റെ രാജിക്കത്തിൽ ഉണ്ടായിരുന്നു. മണിപ്പൂരിൻ്റെ പ്രദേശിക സമഗ്രത നിലനിർത്തണം, നുഴഞ്ഞു കയറ്റം തടയാൻ നടപടി വേണം, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം, മയക്കുമരുന്നിനെതിരെ പോരാട്ടം വേണം എന്നും ബിരേൻ സിങ് വ്യക്തമാക്കി.
നിലവിൽ മണിപ്പൂരിലെ മന്ത്രിസഭ മരവിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭരണത്തിലേക്ക് സംസ്ഥാനം നീങ്ങാനും സാധ്യതയുണ്ട്.
രാജി കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് ബിരേൻ സിങ്ങിന്റെ രാജി. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ നിയമസഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയ നോട്ടീസ് സമർപ്പിക്കാനിരിക്കെയാണ് രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം.
Content Highlight: Biren Singh may become caretaker Chief Minister of Manipur