![search icon](https://www.reporterlive.com/assets/images/icons/search.png)
ദിസ്പുർ: തന്റെ ഭാര്യയ്ക്കെതിരെ പാകിസ്താൻ ബന്ധം ആരോപിച്ച അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയി. 'എന്റെ ഭാര്യ പാകിസ്താന്റെ ഐഎസ്ഐ ഏജന്റാണെങ്കില്‍ ഞാൻ ഇന്ത്യയുടെ റോ ഏജന്റുമാണ്', ഹിമന്ത ബിശ്വ ശർമ്മയുടെ ആരോപണത്തെ തളളി പരിഹാസരൂപേണെ ഗൗരവ് ഗൊഗോയ് പറഞ്ഞു.
ഹിമന്ത ബിശ്വ ശർമ്മ അദ്ദേഹത്തിന് എതിരെയുളള ആരോപണങ്ങളെ മറികടക്കാൻ വേണ്ടിയാണ് തന്റെ ഭാര്യക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ഗൗരവ് പറഞ്ഞു. നിരവധി കേസുകളും ആരോപണങ്ങളും നേരിടുന്ന ആൾ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം തനിക്കും കുടുംബത്തിനും എതിരെ ബിജെപി ക്യാമ്പയിൻ വരെ സംഘടിപ്പിച്ചു. ഇത്തരം ആരോപണങ്ങൾ ബിജെപിയുടെ ഭാഗത്ത് നിന്ന് ആദ്യമായി അല്ലെന്നും ഗൗരവ് ഗൊഗോയി പറഞ്ഞു. ബിജെപിയുടെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾക്ക് ജോർഹട്ട് പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തുകൊണ്ട് മറുപടി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ കസേര തെറിക്കുമോ എന്ന ഭയമാണ് ഹിമന്തയ്ക്ക് എന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ഇനിയും ഒരു വർഷം ബാക്കിയുണ്ട്. ജനങ്ങൾക്ക് ബിജെപിയുടെ മേലുളള വിശ്വാസം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് തനിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ഗൗരവ് ഗൊഗോയി പറഞ്ഞു
ഗൗരവ് ഗൊഗോയിയുടെ ഭാര്യക്കെതിരെ ഹിമന്ത ബിശ്വ ശർമ്മയും ഗൗരവ് ഭാട്ടിയയും പാകിസ്താൻ ബന്ധം ആരോപിച്ചിരുന്നു. ഗൗരവിന്റെ ഭാര്യ എലിസബത്ത് കോൾബേണിന് പാകിസ്താൻ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ ആരോപണം. പാകിസ്താനിലെ ഒരു സ്ഥാപനവുമായി അടുത്ത ബന്ധമുളള അമേരിക്കൻ സെനറ്ററിന് വേണ്ടി വിവാഹത്തിന് മുമ്പ് എലിസബത്ത് ജോലി ചെയ്തിരുന്നു. ഐഎസ്ഐ ക്ക് വേണ്ടി അവർ ജോലി ചെയ്തിട്ടുണ്ട്. പാകിസ്താനിൽ എലിസബത്ത് താമസിച്ചിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചിരുന്നു.
'ഗൗരവ് ഗൊഗോയിയുടെ ഭാര്യക്ക് പാകിസ്താൻ ആസൂത്രണ കമ്മീഷൻ ഉപദേശകൻ അലി തൗക്കീർ ഷെയ്ഖുമായും ഐഎസ്ഐയുമായും ബന്ധമുണ്ട്.ഇത് രാജ്യ സുരക്ഷയെ ബാധിക്കും. ഇതിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഗൗരവ് ഗൊഗോയിയും വ്യക്തത വരുത്തണം', എന്നായിരുന്നു ഗൗരവ് ഭാട്ടിയ പറഞ്ഞത്.
Content Highlight: If My Wife is a Pakistan ISI Agent Then Iam Raw Agent says by Gaurav Gogoi after Himanta Biswa Sarma Allegation