
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ വിജോയനക്കുറിപ്പ് നല്‍കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്ക് പുറമേ രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം വിയോജനക്കുറിപ്പ് നല്‍കിയത്. യോഗം മാറ്റിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് പുറമേ, ആഭ്യന്തരമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നാളെ വിരമിക്കും. ഇതിന് മുന്നോടിയായായിരുന്നു യോഗം ചേര്‍ന്നത്. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറും മുന്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാകുമെന്നാണ് സൂചന. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തന്‍ കൂടിയാണ് ഗ്യാനേഷ് കുമാര്‍.
Content Highlights- rahul gandhi give dissent letter to new cec selection committe