
ന്യൂഡൽഹി : മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെയും യമുനയിലെയും ജലത്തിൽ മനുഷ്യ-മൃഗ വിസർജ്ജ്യത്തിൽ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ അമിത സാന്നിധ്യമുണ്ടെന്ന റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ ജലം കുളിക്കാൻ യോഗ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട വിശദീകരണം യോഗി ആദിത്യനാഥ് നിയമസഭയിൽ നൽകിയത്.
ഗംഗയിലെയും യമുനയിലെയും വിശുദ്ധസ്നാനത്തിന് അനുയോജ്യമാണെന്ന് പറഞ്ഞ യോഗി ആദിത്യനാഥ് മതപരമായ സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചാരണമെന്നും ആരോപിച്ചു. ഒപ്പം കുളിയ്ക്കാൻ മാത്രമല്ല ഇത് ആച്മൻ എന്ന ആചാരത്തിന്റെ ഭാഗമായി കുടിക്കാനും യോഗ്യമാണെന്ന് യോഗി ആദിത്യനാഥ് നിയമസഭയിൽ മറുപടി നൽകി. ഈ മേള ഏതെങ്കിലും പാർട്ടിയോ സർക്കാരോ സംഘടിപ്പിച്ചതല്ല. ഇത് സമൂഹത്തിൻ്റേതാണ്. തങ്ങൾ സഹായികൾ മാത്രമാണ്. ഉത്സവത്തിന് ഏഴ് ദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഈ നൂറ്റാണ്ടിലെ മഹത്തരമായ കുംഭമേള നടത്താൻ മോദി സർക്കാരിന് അവസരം ലഭിച്ചത് തങ്ങളുടെ ഭാഗ്യമാണെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
മൃഗങ്ങളുടെ അവശിഷ്ടം, മലിനജലം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ ബാക്ടീരിയ വർധിക്കും. എന്നാല്‍ പ്രയാഗ്‌രാജിലെ ഫീക്കൽ കോളിഫോമിൻ്റെ അളവ് 100 മില്ലിയിൽ 2,500 എംപിഎന്നിൽ താഴെയാണ് എന്നും അദ്ദേഹം വിശദീകരിച്ചു. സംഗമത്തിലും പരിസരത്തുമുള്ള എല്ലാ പൈപ്പുകളും ഡ്രെയിനുകളും ടേപ്പ് ചെയ്ത് ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. ജലത്തിൻ്റെ ഗുണനിലവാരം നിലനിർത്താൻ തുടർച്ചയായി യുപി മലിനീകരണ നിയന്ത്രണ ബോർഡ് നിരീക്ഷിച്ചുവരികയാണ്. ഇന്നത്തെ റിപ്പോർട്ടുകൾ പ്രകാരം സംഗമത്തിന് സമീപത്തെ ബിഒഡിയുടെ അളവ് 3-ൽ താഴെയാണെന്നും അദ്ദേഹം വിശദീകരിച്ചു. ത്രിവേണിയിൽ വെള്ളത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് യോഗി ആദിത്യനാഥ് മറുപടി നൽകിയത്.
Content Highlights : yogi adityanath rejects faecal bacteria report