മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം;എല്‍ഡിഎഫിൻ്റെ രാപ്പകല്‍ സമരത്തിൽ പ്രിയങ്കയ്ക്ക് വിമര്‍ശനം, പിന്തുണയുമായി ആംആദ്മി

സമരത്തിന് പിന്തുണയുമായി ആംആദ്മി നേതാവ് സഞ്ജയ് സിങ് വേദിയിലെത്തി

dot image

ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ എല്‍ഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് ആംആദ്മിയുടെ പിന്തുണ. സമരത്തിന് പിന്തുണയുമായി ആംആദ്മി നേതാവ് സഞ്ജയ് സിങ് വേദിയിലെത്തി. ഇടതുപാര്‍ട്ടികളുടെ ആവശ്യത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കണമെന്ന് സഞ്ജയ് സിങ് പറഞ്ഞു.

ഇത് രാഷ്ട്രീയത്തിന് അതീതമായ വിഷയമാണെന്നും സഞ്ജയ് സിങ് പറഞ്ഞു. കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട 2,000 കോടി രൂപയുടെ പാക്കേജ് കേന്ദ്രം അനുവദിക്കണം. ദുരന്ത ബാധിതരായ കുടുംബങ്ങളോടൊപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും സഞ്ജയ് സിങ് ആവശ്യപ്പെട്ടു. വയനാട് എംപി പ്രിയങ്കാ ഗാന്ധി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സിപിഐ നേതാവ് ഇ ജെ ബാബുവും രംഗത്തെത്തി. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കേണ്ട എംപി മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ട് എന്തുകാര്യമെന്ന് ഇ ജെ ബാബു ചോദിച്ചു. വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ പ്രിയങ്ക വിസമ്മതിക്കുകയാണെന്നും ഇ ജെ ബാബു ആരോപിച്ചു.

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ വിഷയത്തില്‍ എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ കേരള ഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് ഇടത് നേതാക്കള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് ശേഷം ജന്തര്‍മന്ദറില്‍ അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. വയനാടിനുള്ള 2,000 കോടി പാക്കേജ് ഉടന്‍ അനുവദിക്കുക, വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നല്‍കാനുള്ള മെമ്മോറാണ്ടം സമരവേദിയില്‍ വെച്ച് എംപിമാര്‍ക്ക് കൈമാറി. വാക്കുപാലിക്കാത്ത ആളാണ് ഇന്ത്യയിലെ പ്രധാനമന്ത്രി എന്ന കാര്യം വിഷമത്തോടെയെങ്കിലും പറയാതെ വയ്യെന്ന് സമര വേദിയില്‍ സിപിഐഎം നേതാവ് സി കെ ശശീന്ദ്രന്‍ പറഞ്ഞു. കേരളത്തോട് അങ്ങേയറ്റത്തെ വിവേചനമാണ് പ്രധാനമന്ത്രി കാണിച്ചത്. മനുഷ്യത്വമില്ലാത്ത പ്രതികരണമായിരുന്നു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേന്ദ്രബജറ്റിലും കേരളം കടുത്ത വിവേചനം നേരിട്ടെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രതിഷേധ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നേതാക്കള്‍ മാര്‍ച്ച് നടത്തും. ഇതിന് ശേഷം വസതിക്ക് മുന്നില്‍ സമരം നടത്താനാണ് തീരുമാനം. പ്രകടനം പൊലീസ് തടയുകയാണെങ്കില്‍ തടയുന്ന സ്ഥലത്ത് കുത്തിയിരുന്ന് സമരം തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

പ്രളയത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍. നാനൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ നൂറോളം പേര്‍ ഇനിയും കാണാമറയത്താണ്. നിരവധി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ദുരന്തത്തില്‍ അതിജീവിച്ചവര്‍ ഇനിയും ജീവിതം എത്തിപ്പിടിച്ചിട്ടില്ല. ദുരന്തത്തിന്റെ ആഴം വലുതെങ്കിലും കേരളത്തോടും വയനാടിനോടും മുഖം കറുപ്പിക്കുന്ന സമീപനമാണ് കേന്ദ്രം തുടക്കം മുതല്‍ സ്വീകരിച്ചത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. പ്രധാനമന്ത്രി അടക്കമുള്ളവര്‍ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച് വിലയിരുത്തിയതാണെന്ന് ഓര്‍ക്കണം. 2,000 കോടി രൂപയുടെ പാക്കേജാണ് വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ആവശ്യപ്പെടുന്നത്. ബജറ്റില്‍ ആ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അതിന് കേന്ദ്രം തയ്യാറായില്ല.

ഒടുവില്‍ സര്‍ക്കാരിന്റെ തുടരെയുള്ള ആവശ്യം പരിഗണിച്ച് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കേന്ദ്രം 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ചു. 16 പുനര്‍ നിര്‍മാണ പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. കെട്ടിട നിര്‍മാണം, സ്‌കൂള്‍ നവീകരണം, റോഡ് നിര്‍മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍ എന്നിവയ്ക്ക് പണം ചിലവഴിക്കാം. ടൗണ്‍ഷിപ്പിനായും പണം വിനിയോഗിക്കാം. മാര്‍ച്ച് 31 നകം തുക വിനിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. നിബന്ധനയ്ക്കെതിരെ കേന്ദ്രത്തിന് സര്‍ക്കാര്‍ കത്തയച്ചിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയും കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. പുനരധിവാസ പദ്ധതി മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ചോദിച്ചത്. കേരളത്തോട് പിന്തിരിപ്പന്‍ സമീപനം സ്വീകരിക്കുമ്പോഴും കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിക്കാനോ പ്രതിഷേധം സംഘടിപ്പിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടില്ല. ഇതിനിടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് എല്‍ഡിഎഫ് കടന്നിരിക്കുന്നത്.

Content Highlights- AAP support to ldf protest against central government over wayanad rehabitation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us