
ലഖ്നൗ: മഹാകുംഭമേളയ്‌ക്കെതിരായ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച 140 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കെതിരെ കേസ് എടുത്ത് യുപി പൊലീസ്. 13 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. ചില ആളുകൾ തെറ്റായ സന്ദേശം പ്രചരിപ്പിച്ചു, ഇത്തരം കളളപ്രചാരണങ്ങൾക്കിടയിലും കുംഭമേളയിൽ നല്ല തിരക്കാണുളളതെന്നും വൈഭവ് കൃഷ്ണ പറഞ്ഞു.
ഡൽഹിയിലെ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടത്തിയ 34 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് എതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഫെബ്രുവരി 14 ന് ഉണ്ടായ ട്രെയിൻ അപകടത്തിൽ കുംഭമേളയിൽ പങ്കെടുക്കാൻ പോയ 300 ആളുകൾ മരിച്ചുവെന്ന് ഒരു വൈറൽ വീഡിയോയിൽ ആരോപിച്ചിരുന്നു. പിന്നീട് ഇത് 2022 ൽ ബംഗ്ലാദേശിൽ നടന്ന ട്രെയിൻ അപകടത്തിന്റെ വീഡിയോയാണെന്ന് പൊലീസ് കണ്ടെത്തി.
ശിവരാത്രിയോട് അനുബന്ധിച്ച് പ്രയാഗ്‌രാജിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചതായും സജ്ജീകരണങ്ങൾ പൂർത്തിയായെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. ഗതാഗത കുരുക്കും അനിയന്ത്രിതമായ തിരക്കും നിയന്ത്രിക്കുന്നതിനുളള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വൈഭവ് കൃഷ്ണ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി എന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് യശ്വന്ത് സിങ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ 350 ൽ അധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് ക്രമീകരണങ്ങൾ. ട്രെയിൻ വരുമ്പോൾ മാത്രമേ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുളളൂവെന്ന് യശ്വന്ത് സിങ് പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 87 ലക്ഷം തീർത്ഥാടകരാണ് പുണ്യ സ്നാനം നടത്തിയത്. 62 കോടി തീർത്ഥാടകർ പങ്കെടുത്തതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Content Highlights: Case Against 140 Social Media Handles for Misleading Contents Against Mahakumbh