
ന്യൂഡൽഹി: വേദനസംഹാരികളായ ടാപെന്റഡോൾ, കാരിസോപ്രോഡോൾ എന്നിവ സംയോജിപ്പിച്ചുള്ള മരുന്നുകളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും വിലക്കേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. അംഗീകൃതമല്ലാത്ത ഈ മരുന്നുകളുടെ കോമ്പിനേഷനുകൾ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ലഹരിമരുന്നിനായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ബിബിസി വേൾഡ് സർവീസിന്റെ 'ഇന്ത്യാസ് ഓപിയോയിഡ് കിങ്സ്' എന്ന പേരിൽ പുറത്തുവിട്ട ഡോക്യുമെന്ററിയുടെ അടിസ്ഥാനത്തിലാണ് പാൽഘറിലെ അവിയോ ഫാർമസ്യൂട്ടിക്കൽസിൽ റെയ്ഡ് നടന്നത്. ഈ റെയ്ഡിലാണ് അനുമതിയില്ലാത്ത ടാപ്പന്റഡോൾ, കാരിസോപ്രോഡോൾ എന്നീ മരുന്നുകളുടെ കോമ്പിനേഷൻ ഉപയോഗിച്ചുള്ള മരുന്ന് നിർമാണം നടക്കുന്നതായി കണ്ടെത്തിയത്.
ഈ മരുന്നുകളൊന്നും ഇന്ത്യയിലെ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപിക് സബസ്റ്റാൻസസ്) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ടാപെന്റഡോളും കാരിസോപ്രോഡോളും ഇന്ത്യയിൽ സിഡിഎസ് സിഒ വ്യക്തിഗതമായി അംഗീകരിച്ചവയാണ്. 50, 75, 100എംജി ടാബ്‌ലെറ്റ് രൂപങ്ങളിലും 100, 150, 200എംജി എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകളിലും ടാപെന്റഡോളിന് അംഗീകാരമുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ഫെബ്രുവരി 21, 22 തീയതികളിലായി നടത്തിയ റെയ്ഡിൽ അനുമതിയില്ലാതെ നിർമിച്ച മരുന്നുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Content Highlight: India bans two opioids behind crisis in West Africa