
ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മിയെ പ്രതിരോധത്തിലാക്കി വീണ്ടും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ആപ് സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയിൽ ഉണ്ടായ ഗുരുതര അനാസ്ഥകളെക്കുറിച്ചാണ് സിഎജിയുടെ രണ്ടാം റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ ആപ് സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയിൽ അവതരിപ്പിച്ചതാണ് റിപ്പോർട്ട്
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ അനുവദിച്ച 787.91 കോടി രൂപയിൽ 582.84 കോടി രൂപ മാത്രമാണ് ആം ആദ്മി ഉപയോഗിച്ചത്. 2016-17 മുതൽ 2021-22 വരെയുള്ള കാലയളവിലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകളെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ആം ആദ്മി സർക്കാരിന്റെ സുപ്രധാന പദ്ധതിയായിരുന്ന മൊഹല്ല ക്ലിനിക്കുകളുടെ അടിസ്ഥാന സ്ഥിതിയെ കുറിച്ചും റിപ്പോർട്ടിൽ വിമർശനമുണ്ട്. ആയുഷ് ഡിസ്പെൻസറികളുടെ അവസ്ഥ പരിതാപകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 49 ഡിസ്പെൻസറികളിൽ 17 എണ്ണത്തിൽ വൈദ്യുതി ലഭിക്കുന്നില്ല. മറ്റ് ആയുഷ് ഡിസ്പെൻസറികളിൽ ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യവുമില്ല. ആരോഗ്യ ജീവനക്കാർക്ക് വേതനം കുറവാണെന്നും റിപ്പോർട്ടിലുണ്ട്.
മാനവ വിഭവശേഷി വികസനത്തിനായി 52 കോടി രൂപ അനുവദിച്ചെങ്കിലും 30.52 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാസ്കുകൾക്കും മരുന്നുകൾക്കും മറ്റ് സൗകര്യങ്ങൾക്കും കേന്ദ്രം 119.85 കോടി രൂപ അനുവദിച്ചു, അതിൽ 83.14 കോടി രൂപ ഉപയോഗിക്കാതെ കിടക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് കാലയളവിൽ നിർമാണത്തിലുണ്ടായിരുന്നത് എട്ട് ആശുപത്രികളായിരുന്നു. അതിൽ മൂന്നെണ്ണത്തിന്റെ നിർമാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ട്. ശസ്ത്രക്രിയകൾക്കായി ആറ് മുതൽ എട്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടിവന്ന അനസ്ഥ ഉണ്ടായിട്ടുണ്ട്. ഉപകരണങ്ങൾ പ്രവർത്തനരഹിതമായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. 14 ആശുപത്രികളിൽ ഐസിയു സേവനങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: BJP's CAG report on Delhi health system under Aam Aadmi Party