
ചണ്ഡീഗാർഹ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാഹുൽഗാന്ധി നയിച്ച ഭാരത്ജോഡോ യാത്രയിലടക്കം പങ്കെടുത്ത കോൺഗ്രസിന്റെ സജീവ പ്രവർത്തകയായ ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് നർവാളിന്റെ മൃതദേഹം കണ്ടെത്തിയത്.
ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് നർവാളിനെ കൊലയാളികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാം എന്നാണ് ഫ്രാഥമിക നിഗമനം. നർവാളിന്റെ കഴുത്തിൽ ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു. കൈകളിൽ മെഹന്തി ധരിച്ചിരുന്നതായും പൊലീസ് പറയുന്നു. നർവാളിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
പാർട്ടി പ്രവർത്തകയുടെ മരണത്തിൽ കോൺഗ്രസ് എക്സിൽ അനുശോചനം രേഖപ്പെടുത്തി. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനും കോൺഗ്രസ് എംപിയുമായ ദീപേന്ദർ സിംഗ് ഹൂഡയ്ക്കും പാർട്ടി എംഎൽഎ ബിബി ബത്രയ്ക്കുമൊപ്പമുള്ള നിരവധി ഫോട്ടോകൾ നർവാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
content highlights : Congress worker's body found in suitcase in Rohtak