
ന്യൂഡൽഹി: ഓമനിച്ചു വളർത്തിയ മകളെ അവസാനമായി ഒന്ന് കാണാൻ പോലുമാകാതെ നീറുകയാണ് ഷഹ്സാദി ഖാന്റെ കുടുംബം. യുഎഇയിൽ കഴിഞ്ഞ ദിവസം തൂക്കിലേറ്റപ്പെട്ട ഉത്തർപ്രദേശ് ഷഹ്സാദി ഖാന് വേണ്ടി മാറിസർക്കാരിനേയും സിനിമാപ്രവർത്തകരേയും അടക്കം സമീപിച്ചില്ലെങ്കിലും ഫലമുണ്ടായില്ലെന്ന വേദന പങ്കുവെക്കുകയാണ് പിതാവ് ഷബീർ ഖാൻ. മകൾ ജീവനോടെയുണ്ടോ ഇല്ലയോ എന്നറിയാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് അതറിയാൻ വേണ്ടി മാത്രം ഹൈക്കോടതി സമീപിക്കാൻ കുടുംബം തീരുമാനിച്ചത്. എന്നാൽ പ്രിയപ്പെട്ട മകൾ തൂക്കിലേറ്റപ്പെട്ടെന്ന വിവരമറിയാൻ കുടുംബം ഏറെ വൈകിയിരുന്നു.
'സഹായത്തിനായി രാഷ്ട്രീയക്കാരെയും സിനിമാക്കാരേയും സമീപിച്ചുനോക്കി. ആരും സഹായിച്ചില്ല. യോഗിജിക്കും മോദിജിക്കും പെൺമക്കൾ ഇല്ലാത്തത് കൊണ്ടാണ് ഈ വേദന അവർക്ക് മനസിലാകാത്തത്. അവരുമായി ബന്ധപ്പെട്ട ആരെങ്കിലുമായിരുന്നെങ്കിൽ നടപടി സ്വീകരിക്കുമായിരുന്നു', എന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ ഷബീർ ഖാനെന്ന അച്ഛനിൽ നിസ്സഹായത തളം കെട്ടിയിരുന്നു. മകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചില്ലെന്നും തങ്ങൾ പരിശ്രമിച്ചിട്ടും അവൾക്ക് നീതി ലഭിച്ചില്ലെന്നും ബാന്ദ ജില്ലയിലെ ഗൊയ്റ മുഗളായ് ഗ്രാമത്തിൽനിന്ന് അലി വേദനയോടെ പറഞ്ഞു.
നിർധനരായ കുടുംബത്തിന് അബുദാബിയിൽ പോകാനോ അവിടെ ഒരു വക്കീലിനെ വെക്കാനോ സാധ്യമായിരുന്നില്ല. അതിനാൽ സഹായമഭ്യർത്ഥിച്ച് കേന്ദ്ര സർക്കാരിന്റെ വിവിധതലങ്ങളിൽ കുടുംബം അപേക്ഷ നൽകി. എന്നാൽ, സർക്കാർ തങ്ങൾക്കൊപ്പം നിന്നില്ല. തെറ്റ് ചെയ്യാതിരുന്നിട്ടും കോടതിയിൽ മകളുടെ നിരപരാധിത്വം തെളിയിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ഫെബ്രുവരിയിൽ അപ്പീൽ തള്ളി വധശിക്ഷ ശരിവെച്ചപ്പോൾ വിഷയത്തിൽ ഇടപെടാൻ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തെഴുതിയിരുന്നു. എന്നാൽ വിഷയത്തിൽ ആരുടേയും സഹകരണം കുടുംബത്തിന് ലഭിച്ചില്ല.
ഫെബ്രുവരി 14നാണ് ഷഹ്സാദി അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. അവസാനത്തെ ആഗ്രഹപ്രകാരമുള്ള ഫോൺ വിളിയാണെന്ന് അന്ന് ഷഹ്സാദി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം മകൾക്ക് എന്ത് സംഭവിച്ചു എന്നതിൽ കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് കുടുംബം ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. ഫെബ്രുവരി 15നാണ് ഷഹ്സാദിയെ തൂക്കിലേറ്റുന്നത്. എന്നാൽ ഫെബ്രുവരി 28നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ത്യൻ എംബസിക്ക് ലഭിക്കുന്നത്.
2021ലായിരുന്നു ഷഹ്സാദി അബുദാബിയില്‍ എത്തിയത്. നാട്ടിലുള്ള ഉസൈര്‍ എന്നയാളുമായി പരിചയത്തിലായ ഷഹ്‌സാദിയെ അയാള്‍ ബന്ധുക്കള്‍ കൂടിയായ ആഗ്ര സ്വദേശികളായ ഫൈസ്-നസിയ ദമ്പതികള്‍ക്ക് വിറ്റു.
അബുദാബിയിലായിരുന്ന ഇവര്‍ ഷഹ്‌സാദിയേയും അവിടേയ്ക്ക് കൊണ്ടുപോയി. തങ്ങളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാനായിരുന്നു ഷഹ്‌സാദിയെ അവര്‍ അബുദാബിയില്‍ എത്തിച്ചത്. എന്നാല്‍ ഒരു ദിവസം കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടു. കുട്ടി മരിക്കാന്‍ കാരണക്കാരി ഷഹ്‌സാദിയാണെന്ന് ചൂണ്ടിക്കാട്ടി ഫൈസും നസിയയും പരാതി നല്‍കുകയും തുടര്‍ന്ന് ഷഹ്‌സാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെയായിരുന്നു കുട്ടി മരിച്ചതെന്നായിരുന്നു ഷഹ്‌സാദിയുടെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കേസില്‍ ഷഹ്ദാസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അബുദാബി കോടതി അവര്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.
Content Highlight: Shahzadi Khan's father says her daughter was denied justice