
ന്യൂഡൽഹി: പത്ത് ദിവസത്തെ ധ്യാനമിരിക്കാൻ പഞ്ചാബിലെത്തി ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെ ഹോഷിയാര്‍ പൂരിൽ ആനന്ദ്ഘട്ടിലെ ധമ്മ ധജ വിപാസന കേന്ദ്രത്തിലാണ് ധ്യാനം. മാർച്ച് 15 വരെ കെജ്‌രിവാൾ വിപാസന കേന്ദ്രത്തിൽ തുടരും.
അതേസമയം ധ്യാനത്തെ ചൊല്ലി പഞ്ചാബിൽ ആം ആദ്മി പാർട്ടി, കോൺഗ്രസ് വാക്ക് പോര് മുറുകുകയാണ്. ഇന്നലെ പഞ്ചാബിൽ എത്തിയ അരവിന്ദ് കെജ്‌രിവാളിന് അകമ്പടിയായി പഞ്ചാബ് സർക്കാരിൻ്റെ വലിയ വാഹന വ്യൂഹമാണ് എത്തിയിരുന്നത്.
പഞ്ചാബിലെ ജനങ്ങളുടെ നികുതി പണം കെജ്‌രിവാളിന് വേണ്ടി ചെലവഴിക്കുന്നു എന്നാണ് കോൺഗ്രസിന്റെ വിമർശനം. ജനപ്രതിനിധി പോലുമല്ലാത്ത കെജ്‌രിവാളിന് എന്തിനാണ് ഇത്ര സുരക്ഷ എന്ന ചോദ്യവും കോൺഗ്രസ് ഉയർത്തി. എന്നാൽ കെജ്‌രിവാളിനെ ആനയിച്ചുകൊണ്ടുളള വാഹനവ്യൂഹത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മാൻ ഉണ്ടായിരുന്നില്ല.
കെജ്‌രിവാളിനൊപ്പം ധ്യാനമിരിക്കാൻ ഭാര്യ സുനിതയും പഞ്ചാബിൽ എത്തിയിട്ടുണ്ട്. ധ്യാനത്തിനെതിരെ എഎപി എംപി സ്വാതിമലിവാളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ വലിയ വാഹനവ്യൂഹമാണ് അരവിന്ദ് കെജ്‌രിവാളിന് പഞ്ചാബിൽ നൽകിയതെന്ന് സ്വാതി മലിവാൾ വിമർശിച്ചു.
Content Highlights: arvind kejriwal reach in punjab for vipassana