
ഗാന്ധിനഗർ: നാലുവയസുകാരിയെ അയൽവാസി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്തം അമ്പലത്തിൻ്റെ നടയില്‍ തളിച്ചു. ഗുജറാത്തിലെ ഛോട്ടാ ഉദേപുറിലാണ് ക്രൂരമായ സംഭവം നടന്നത്. 42 വയസുകാരനായ ലാലാഭായ് താഡ്വിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് പ്രതി ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഒന്നര വയസുള്ള സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കാണാതായത്. കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ് കയ്യില്‍ കോടാലിയുമായി യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
എതിര്‍ത്തുവെങ്കിലും യുവതിയെ തള്ളിമാറ്റി അയാള്‍ കുട്ടിയുമായി പോയി. കുട്ടിയുടെ കഴുത്തറുത്ത ശേഷം രക്തം ശേഖരിച്ച ലാലാഭായ് കുടുംബക്ഷേത്രത്തില്‍ കടന്ന് അര്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രതി മനോവൈകല്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. എല്ലാവരും നോക്കി നില്‍ക്കെയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പ്രദേശവാസികളിലൊരാള്‍ വെളിപ്പെടുത്തി. പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Content Highlights: Man Held For Killing 4-Year-Old In Alleged Sacrificial Ritual At Gujarat