
ജയ്പൂർ: ഹോളി ആഘോഷത്തിന് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിൽ തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന ഹൻസ് രാജ് എന്ന 25കാരൻ ലൈബ്രറിയിൽ വെച്ചാണ് ദാരൂണമായി കൊല്ലപ്പെട്ടത്. ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് വർണപ്പൊടികൾ വിതറരുന്ന് ഹൻസ് രാജ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോട റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ മൂവരും ചേർന്ന് ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്ച ഹൻസാ രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ 1 മണി വരെ ദേശീയ പാത ഉപരോധിച്ചു. ഹൻസ് രാജിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി, പ്രതികളായ മൂന്ന് പേരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്. പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് മൃതദേഹം ഒടുവിൽ റോഡിൽ നിന്ന് മാറ്റുകയായിരുന്നു. പ്രതികളായ മൂന്നുപേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹൻസ് രാജിന്റെ കുടുംബം ആവശ്യപ്പെട്ടു.
Content Highlights : 25-year-old man strangled to death after being prevented from throwing colored powder on his body during Holi