
ന്യൂഡൽഹി: രാജ്യത്ത് എംപിമാർക്കും എംഎൽഎമാർക്കും എതിരെ കഴിഞ്ഞ പത്ത് വർഷത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ആകെ ശിക്ഷ വിധിച്ചത് രണ്ട് കേസുകളിൽ മാത്രം. 2016-2017ലും 2019-2020ലും ആണ് ഓരോ കേസുകളിൽ ശിക്ഷ വിധിച്ചത്. സിപിഐഎമ്മിൻ്റെ രാജ്യസഭാ അംഗം എ എ റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിൽ രാജ്യത്താകെ 5900-ത്തിലധികം ഇ ഡി കേസുകൾ രജിസ്റ്റർ ചെയ്തതായാണ് കണക്ക്.
ഇതിൽ വിചാരണ പൂർത്തിയായത് വെറും 45 കേസുകളിൽ മാത്രമാണ്. ഭൂരിഭാഗം കേസുകളും കോടതികളിൽ നീണ്ടുപോകുന്ന സാഹചര്യമാണ്. പ്രതിപക്ഷ നേതാക്കളിൽ രാഹുൽ ഗാന്ധി, പി ചിദംബരം, ലാലു പ്രസാദ് യാദവ്, കനിമൊഴി, എ രാജ, കാർത്തി ചിദംബരം, അരവിന്ദ് കെജ്‌രിവാള്‍ ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ ഇ ഡി കേസുകൾ നേരിടുന്നുണ്ട്. അതേസമയം, ഇഡി രജിസ്റ്റർ ചെയ്യുന്ന പല കേസുകളിലും രാഷ്ട്രീയ പ്രേരിതമെന്ന വിമർശനങ്ങളും ശക്തമാണ്.
Content Highlights: Out of the 193 cases registered by the Enforcement Directorate against MPs and MLAs in the country in the last ten years, only two resulted in convictions