
മുംബൈ : പൂനെയിൽ മൂന്ന് വയസുകാരനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യക്ക് വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയാണെന്നാരോപിച്ചായിരുന്നു അരുംകൊല നടത്തിയത്. സംഭവത്തിൽ പിതാവ് മാധവ് ടിക്കേതിയെ ( 38) പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ കഴുത്തറുത്തതിന് ശേഷം മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇത് തന്റെ കുഞ്ഞ് അല്ലെന്ന് ഇയാൾ ഇടയ്ക്കിടെ പറയുമായിരുന്നുവെന്നാണ് പരാതി. ഐ ടി എഞ്ചിനീയറായി ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ രണ്ട് മാസമായി വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ ചന്ദനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കൊലപാതകം നടത്തിയ ശേഷം പ്രതി ഒളിവിലായിരുന്നു. മാധവിന്റെ മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പൊലീസ് വഡ്‌ഗോണ്‍ശേരിയിലെ ഒരു ലോഡ്ജില്‍ നിന്ന് ഇയാളെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയും പൊലീസിന് കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലം കാണിച്ചുകൊടുക്കുകയുമായിരുന്നു. അവിടെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
content highlights : IT engineer murders 3 yr old son after quarrel with wife