
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയതിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജസ്റ്റിസ് യശ്വന്ത് വർമ. സംഭവത്തിൽ ദുരൂഹതയുണ്ട്. തീപിടിത്തം ഫയർഫോഴ്സിനെ അറിയിച്ചത് തന്റെ മകളും വസതിയിലെ ജീവനക്കാരുമായിരുന്നു. അവരാരും ഇങ്ങനെയൊരു പണക്കൂട്ടം കണ്ടിട്ടില്ലെന്നും യശ്വന്ത് വർമ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.
മാർച്ച് 14-ന് രാത്രി 11.35-നാണ് ജഡ്ജിയുടെ വീട്ടിൽ തീപിടിത്തമുണ്ടായത്. അലഹബാദുകാരനായ ജസ്റ്റിസ് വർമ(56) അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. കണക്കിൽപ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്നാൽ ജസ്റ്റിസ് വർമയുടെ വസതിയിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ കത്തിക്കരിഞ്ഞ നോട്ടുചാക്കുകൾ കണ്ടിരുന്നില്ലെന്ന് നിലപാടെടുത്ത ഡൽഹി അഗ്നിരക്ഷാസേന മേധാവി അതുൽ ഗാർഗ് നിലപാട് തിരുത്തി രംഗത്തെത്തിയതും വിവാദമായിരുന്നു. നോട്ടുനിറച്ച ചാക്കുകൾ കണ്ടെത്തിയിരുന്നില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ഗാർഗ് വ്യക്തമാക്കിയത്.
സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.
Content Highlights: In Cash-At-Home Row Delhi High Court Withdraws Judge Yashwant Varma From Active Duty