
ബംഗളുരു: എഡ്യു-ടെക് കമ്പനിയായ ബൈജൂസിനെതിരെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പരാതി നൽകിയതായി സ്ഥാപനത്തിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രൻ. മുന്‍ റെസല്യൂഷന്‍സ് പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ, ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ വൈയിലെ ചില ജീവനക്കാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായാണ് ബൈജു രവീന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.
ഗ്ലാസ് ട്രസ്റ്റ്, ഇ വൈ, പങ്കജ് ശ്രീവാസ്തവ എന്നിവര്‍ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ബൈജു പരാതി നല്‍കിയത്. എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ കോപ്പിയും ബൈജു എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഞാന്‍ ഫ്‌ളവറല്ല, ഫയറാണ്. അത് ഗ്ലാസ് ട്രസ്റ്റിനെ തകര്‍ക്കും'- ബൈജു എക്‌സില്‍ കുറിച്ചു.
ഇ വൈ, ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായി നിലപാടെടുക്കുകയും ബൈജുവിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് അവകാശപ്പെട്ടുളള ഒരു ഇ വൈ വിസില്‍ ബ്ലോവറുടെ ലിങ്ക്ഡ് ഇന്‍ പോസ്റ്റ് നേരത്തെ പുറത്തുവന്നിരുന്നു. അതിനD പിന്നാലെയാണ് ബൈജു നീക്കങ്ങള്‍ ആരംഭിച്ചത്. ബൈജൂസിന്റെ പാരന്റ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിലെ മുന്‍ റെസല്യൂഷന്‍സ് പ്രൊഫഷണല്‍ പങ്കജ് ശ്രീവാസ്തവ, പാപ്പരത്ത പ്രക്രിയയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഗ്ലാസ് ട്രസ്റ്റുമായും ഇ വൈയിലെ ചില ജീവനക്കാരുമായി ഒത്തുകളിച്ചെന്നാണ് ബൈജുവിന്റെ ആരോപണം. പങ്കജിനൊപ്പം ദിന്‍കര്‍ വെങ്കടസുബ്രമണ്യന്‍, ഇ വൈ പ്രതിനിധികളായ ലോകേഷ് ഗുപ്ത, രാഹുല്‍ അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഒരു പോസ്റ്റ് അടുത്തിടെ ബൈജു എക്‌സില്‍ പങ്കുവെച്ചിരുന്നു. 'ബ്രോക് നോട്ട് ബ്രോക്കണ്‍, വി വില്‍ റൈസ് എഗെയ്ന്‍' എന്നാണ് തന്റെ പഴയകാല ചിത്രം പങ്കുവെച്ച് ബൈജു കുറിച്ചത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന കമ്പനിയാണ് ബൈജൂസ്. 1.2 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ബൈജൂസിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ബൈജൂസിനെതിരെ വായ്പാദാതാക്കള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ട്രിബ്യൂണല്‍ ഗ്ലാസ് ട്രസ്റ്റിന് അനുകൂലമായാണ് വിധി പ്രഖ്യാപിച്ചത്.
Content Highlights: Byju raveendran shares fir against individuals and company linked to his company conspiracy