
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് ചാർട്ടേഡ് ബിസിനസ് ജെറ്റിൽ. ആഡംബരപൂർണ്ണമായ ഇന്റീരിയറുകൾക്കും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾക്കും പേരുകേട്ട ഒരു സൂപ്പർ മിഡ്-സൈസ്, അൾട്രാ-ലോംഗ് റേഞ്ച് ബിസിനസ് ജെറ്റ് ആയ ഗൾഫ്സ്ട്രീം ജി550-ലാണ് തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത്. വിയന്ന ആസ്ഥാനമായുള്ള ഒരു ചാർട്ടർ സർവീസിൽ നിന്നാണ് വിമാനം വാടകയ്‌ക്കെടുത്തത്. 2013-ൽ നിർമിച്ച ഗൾഫ്സ്ട്രീം ജി550 വിമാനത്തിൽ 19 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാം. ആഡംബരത്തിന് പേരുകേട്ട വിമാനത്തിൽ ഒമ്പത് ദിവാൻ സീറ്റുകളും ആറ് കിടക്കകളുമാണുള്ളത്. വയർലെസ് ഇന്റർനെറ്റ്, സാറ്റലൈറ്റ് ഫോൺ കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്.
ഫ്ലോറിഡയിലെ മയാമിയിൽനിന്ന് അമേരിക്കൻ പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 2.15 ഓടെ (ഇന്ത്യൻ സമയം രാവിലെ 11.45)യാണ് വിമാനം പുറപ്പെട്ടത്. ആദ്യം റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ ഇറക്കി. 11 മണിക്കൂറോളം ബുക്കാറെസ്റ്റിൽ തുടർന്ന ശേഷമാണ് വിമാനം ഡൽഹി ലക്ഷ്യമാക്കി പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ റൊമാനിയ പ്രാദേശിക സമയം ആറേകാലോടെ (ഇന്ത്യൻ സമയം രാവിലെ 8.45) പുറപ്പെട്ട വിമാനം കനത്ത സുരക്ഷയോടെയാണ് ഡൽഹിയിലിറങ്ങിയത്.
അതേസമയം, തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എൻഐഎ ജഡ്ജി ചന്ദർജിത് സിംഗിന് മുന്നിൽ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അതീവസുരക്ഷയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് റാണയെ കോടതിയിലെത്തിച്ചത്. പുലർച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയിൽ വിട്ടുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡിയായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാരിനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മാനിനെ നിയോഗിച്ചിരുന്നു. എൻഐഎയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ ദയാൻ കൃഷ്ണൻ ഹാജരായി. ഡൽഹി സംസ്ഥാന ലീഗൽ സർവ്വീസസ് അതോറിറ്റി ഏർപ്പെടുത്തിയ അഭിഭാഷകൻ പിയൂഷ് സച്ച്‌ദേവാണ് തഹാവൂർ റാണയ്ക്കുവേണ്ടി കോടതിയിൽ ഹാജരായത്.
2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിൽ ഒരാളായ പാക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുളളയാളാണ് റാണ. 2008-ൽ മുംബൈയിൽ ഭീകരാക്രമണം നടക്കുന്നതിന് തൊട്ട് മുൻപുളള ദിവസങ്ങളിൽ റാണ ഇന്ത്യയിലുണ്ടായിരുന്നു. ഇയാൾ ഇന്ത്യവിട്ട് ദിവസങ്ങൾക്കുളളിലാണ് മുംബൈയിൽ ഭീകരാക്രമണമുണ്ടായത്. കോൾമാനുമായി ചേർന്ന് അമേരിക്കയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് റാണ പിടിയിലായത്.
Content Highlights: Tahawwur Rana's Miami to India journey