
പാട്ന: ബിഹാറിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. നാലന്ത, സിവാൻ, ഭോജ്പൂർ, ഗയ, പാട്ന, ശേഖര്പുര, ജെഹ്നാബാദ്. ഗോപാൽഗഞ്ച്, മുസാഫർപുർ, അർവാൾ, ഭാഗൽപൂർ, നവാഡ തുടങ്ങിയ സ്ഥലങ്ങളിലായാണ് ഇടിമിന്നലേറ്റ് എൺപത് പേർക്ക് ജീവൻ നഷ്ടമായത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് നാലന്തയിലാണ്.
നാല് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകൾ ഇടിമിന്നൽ മൂലം മരിക്കുന്നത്. 2020 ജൂണിൽ തൊണ്ണൂറോളം ആളുകൾ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. ജനങ്ങളുടെ അശ്രദ്ധയും ഉയർന്ന താപനിലയുമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. വടക്ക്-പടിഞ്ഞാറ് നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നുമുള്ള വരണ്ട കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും ഒത്തുചേരുമ്പോൾ മേഘങ്ങൾ രൂപം കൊള്ളാനും ഇടിമിന്നൽ ഉണ്ടാവാനും സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ. മുന്നറിയിപ്പുകൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നത് അപകട സാധ്യത വർധിപ്പിക്കുന്നതായും അദികൃതർ ചൂണ്ടിക്കാട്ടി.
Content Highlights- Bihar continues to suffer from deaths, 80 people died of lightning strikes in three days