
ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടെ വിങ്ങിപ്പൊട്ടി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ജമ്മു കശ്മീർ ആൻഡ് നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ഭീകരവാദികൾക്ക് ശക്തമായ മറുപടി നൽകണമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. കൂടുതൽ വിനോദ സഞ്ചാരികൾ കശ്മീരിലേക്ക് വരണം. അതാണ് ഇപ്പോഴത്തെ ആക്രമണത്തിന് നൽകേണ്ട മറുപടി. ജനങ്ങളെ ഭിന്നിക്കാൻ ശ്രമിക്കുന്നതിനെ ശക്തമായി നേരിടണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 26 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.
Content Highlights- Former Jammu and Kashmir Chief Minister Farooq Abdullah breaks down