
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഭീകരാക്രമണം ദാരുണവും അപലപനീയവുമാണെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇതിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഉറപ്പാണെന്നും പാകിസ്താനെതിരെ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
'രാജ്യത്തിനകത്തുളള പാകിസ്താൻ പൗരന്മാര്‍ക്കുമേല്‍ നമ്മുടെ ശ്രദ്ധയുണ്ടാകണം. ഇന്നലെ വിനോദസഞ്ചാരികളെ ആക്രമിക്കുന്നതിനു മുന്‍പ് അവര്‍ ചോദിച്ചത് നിങ്ങള്‍ ഹിന്ദുക്കളാണോ എന്നാണ്. അല്ലാതെ എസ് സി ആണോ എസ് ടി ആണോ ഒബിസിയാണോ എന്നല്ല. ഹിന്ദുക്കള്‍ ഐക്യത്തോടെ നിന്ന് പാകിസ്താനെതിരെ പ്രതികരിക്കണം. പാകിസ്താന്‍ സൈനിക മേധാവി പറഞ്ഞത് ഹിന്ദുക്കളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല, അവര്‍ തങ്ങളുടെ ശത്രുക്കളാണ് എന്നാണ്. ആ ഭാഷ നമ്മള്‍ ഉപയോഗിക്കില്ല. പക്ഷെ പാക് സൈനിക മേധാവിയുടെ വാക്കുകള്‍ നമ്മള്‍ ശ്രദ്ധിക്കണം. അതില്‍ നിന്ന് പാഠം ഉള്‍ക്കൊളളണം'- ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ഇന്നലെയാണ് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. ബൈസരണ്‍ വാലിയിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. 26 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ കൊടുംഭീകരന്‍ സൈഫുളള കസൂരിയാണ് പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിവരം.
Content Highlights: hindus should unite against pakistan says assam cm himanta biswa sarma