
ശ്രീനഗർ: പഹൽഗാം ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ കുപ്വാരയിൽ മറ്റൊരു ഭീകരന്റെ വീട് കൂടി തകർത്ത് പ്രാദേശിക ഭരണകൂടം. പാക് അധീന കശ്മീരിലെ ഫാറൂഖ് അഹ്മദ് തദ്വയുടെ വീടാണ് കുപ്വാരയിൽ തകർത്തത്. ഭീകരാക്രമണത്തിൽ പങ്കെന്ന് സംശയിക്കുന്ന ആറ് പേരുടെ വീടുകൾ കഴിഞ്ഞ 48 മണിക്കൂറിൽ തകർത്തെന്നാണ് ഔദ്യോഗിക വിവരം. ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ജമ്മുകശ്മീർ താഴ്‌വരയിൽ കുറഞ്ഞത് 14 പ്രാദേശിക ഭീകരരെങ്കിലും സജീവമായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ എട്ട് പേർ ലഷ്കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ടവരും, മൂന്ന് പേർ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധപ്പെട്ടവരുമാണ് എന്നാണ്.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പില്ലാതെ ഇന്ത്യ ഉറി ഡാം തുറന്നത് പാകിസ്താന് തിരിച്ചടിയായി. പാകിസ്താനിലെ ഝലം നദിയിൽ വെള്ളപ്പൊക്കം ഉയരുകയാണ്. ഇതോടെ പാക് അധീന കശ്‌മീരിലെ താഴ്ന്ന മേഖലയിൽ എല്ലാം വെള്ളംകയറി. വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്. പലരും വീടുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്യുകയാണ്. ഭരണകൂടം ജനങ്ങളോട് മാറിത്താമസിക്കാൻ നിർദേശിക്കുന്നുണ്ട്. നേരത്തെ, പാകിസ്താനുമായുള്ള സിന്ധു നദീ ജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ പ്രധാന നടപടിയാണിത്.
Content Highlights:Local authorities demolish another terrorist's house in Jammu and Kashmir's Kupwara