നടൻ വിജയ്‌യുടെ 'തമിഴൻ' എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച് ബോളിവുഡും ഹോളിവുഡും വരെ എത്തിനിൽക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിലുണ്ടായൊരു മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. തന്റെ പത്തൊമ്പതാം വയസിലുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ വസ്ത്രത്തിന് ഇറക്കം കുറച്ച് മതിയെന്നും ആളുകള്‍ സിനിമ കാണാന്‍ വരുന്നത് നടിയുടെ അടിവസ്ത്രം കാണാനാണെന്നും ഒരു സംവിധായകൻ പറഞ്ഞതായി പ്രിയങ്ക വെളിപ്പെടുത്തി. ഫോബ്‌സ് പവർ വുമൺ സമ്മിറ്റിലാണ് നടിയുടെ പ്രതികരണം.
'ഒരു ചിത്രത്തിലെ പാട്ട് രംഗത്തില്‍ നായകനെ വശീകരിക്കുന്നതാണ് ചിത്രീകരിക്കുന്നത്. ഞാൻ വളരെയധികം എക്‌സൈറ്റഡ് ആയിരുന്നു. തുടര്‍ന്ന് സംവിധായകന്‍ തന്റെ വസ്ത്രത്തെക്കുറിച്ച് സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന് പിന്നിലായി നില്‍ക്കുകയായിരുന്നു. അദ്ദേഹം കസേരയില്‍ അധികാരഭാവത്തോടെ ഇരിക്കുന്നു. അദ്ദേഹം ഫോണ്‍ എടുത്തു. ആളുകള്‍ സിനിമ കാണാന്‍ വരുന്നത് ഇവളെ അടിവസ്ത്രം ധരിച്ച് കാണാനാണ്. അതിനാല്‍ വളരെ ഇറക്കം കുറഞ്ഞ വസ്ത്രം മതി. എനിക്ക് അവളുടെ അടിവസ്ത്രം കാണണം. മുമ്പില്‍ ഇരിക്കുന്നവര്‍ക്ക് ഇവളുടെ അടിവസ്ത്രം കാണാന്‍ സാധിക്കണം. അയാള്‍ നാല് തവണ അങ്ങനെ പറഞ്ഞു,' പ്രിയങ്ക പറഞ്ഞത് ഇങ്ങനെ.
അത് കേട്ടതും സെറ്റില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു പോയെന്നും തന്റെ അമ്മയോട് നടന്നത് പറഞ്ഞു കൊണ്ട് പൊട്ടിക്കരഞ്ഞെന്നും പ്രിയങ്ക പറഞ്ഞു. പിന്നീട് ആ സിനിമയില്‍ അഭിനയിക്കില്ലെന്ന് സംവിധായകനെ അറിയിച്ചുവെന്നും അതിന് ശേഷം ഇതുവരേയും ആ സംവിധായകനൊപ്പം സിനിമ ചെയ്തിട്ടുമില്ലെന്നും പ്രിയങ്ക വെളിപ്പെടുത്തി.
Content Highlights: Priyanka Chopra shares misfortune she face the beginning of her career