![search icon](https://www.reporterlive.com/assets/images/icons/search.png)
അജിത് - മഗിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചി' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു അജിത് ചിത്രം തിയേറ്ററുകളിലെത്തുന്നത് എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയ സിനിമ ആദ്യ ദിവസം വമ്പൻ കളക്ഷൻ ആയിരുന്നു നേടിയത്. എന്നാൽ രണ്ടാം ദിവസമായ ഇന്നലെ കളക്ഷനിൽ വലിയ ഇടിവാണ് ഉണ്ടായതെന്ന കണക്കുകളാണ് പുറത്തുവരുന്നത്.
ആദ്യ ദിനത്തില്‍ ചിത്രത്തിന്‍റെ ഇന്ത്യൻ മാർക്കറ്റിൽ നിന്നുള്ള നേട്ടം 26 കോടി ആയിരുന്നു. എന്നാല്‍ രണ്ടാം ദിനത്തില്‍ അത് 8.75 കോടിയായി കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കളക്ഷനില്‍ 66 ശതമാനം ഇടിവാണ് ഉണ്ടായതെന്നാണ് സാക്നിൽക്ക് പുറത്തുവിട്ട കണക്കിൽ സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 61 കോടിയാണ് സിനിമയുടെ ആദ്യ ദിന കളക്ഷൻ. 1.35 കോടിയാണ് സിനിമ ആദ്യ ദിവസം കേരളത്തിൽ നിന്നും നേടിയത്. അതേസമയം കേരളത്തിൽ രണ്ടാം ദിവസം വലിയ ഇടിവാണ് സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്.
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത് കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.
Content Highlights: Vidaamurachi collection drops on days two says reports