മൾട്ടിസ്റ്റാർ സിനിമകളിലെ മാസ്റ്റർപീസ് ആണ് ട്വന്റി ട്വന്റി എന്ന് നടൻ ഉണ്ണി മുകുന്ദൻ. അങ്ങനെയൊരു സിനിമ ഇന്ത്യയുടെ വേറെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുമെന്ന് തോന്നുന്നില്ല. താരങ്ങളെയും അവരുടെ ഉള്ളിലുള്ള അഭിനേതാവിനെയും തുല്യമായി പരിഗണിക്കുന്ന അങ്ങനെയൊരു തിരക്കഥയും ഞാൻ മുൻപ് കണ്ടിട്ടേയില്ല. എല്ലാ ഫിലിം സ്‌കൂളുകളിലും പഠിപ്പിക്കേണ്ട ഒന്നാണ് ട്വന്റി ട്വന്റിയുടെ സ്ക്രിപ്റ്റ് എന്നും ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.
'വാണിജ്യപരമായ രീതിയിലും കലാപരമായും എഴുതിയിട്ടുള്ള ഒരു തിരക്കഥയാണ് ട്വന്റി ട്വന്റിയുടേത്. എങ്ങനെയാണ് എല്ലാ നടന്മാരെയും കൃത്യമായി ബാലൻസ് ചെയ്യുന്നതെന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി. അങ്ങനെയാണ് മൾട്ടി സ്റ്റാർ ചിത്രങ്ങളെ ഞാൻ നോക്കികാണുന്നതും. മൾട്ടിസ്റ്റാർ ചിത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. ഒരുപാട് ഹോളിവുഡ് സിനിമകൾ ഞാൻ ആ രീതിയിൽ കണ്ടിട്ടുണ്ട്. ഹിന്ദിയിലാണെങ്കിൽ ഷോലെ പോലെയുള്ള മൾട്ടി സ്റ്റാർ ചിത്രങ്ങളുണ്ട്. മലയാളത്തിൽ ഹരികൃഷ്‌ണൻസ് അതുപോലെ ഒരു മികച്ച മൾട്ടിസ്റ്റാർ ചിത്രമാണ്. മൾട്ടി സ്റ്റാർ ചിത്രങ്ങൾക്ക് എത്രത്തോളം നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അങ്ങനെയുള്ള ഒരു സ്ക്രിപ്റ്റ് തീരുമാനിക്കാൻ കെൽപ്പുള്ള ഒരു സംവിധായകനും ടീമും വേണം', ഉണ്ണി മുകുന്ദൻ പറഞ്ഞു.
മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളെയും അണിനിരത്തി ജോഷി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ ചിത്രമായിരുന്നു ട്വന്റി ട്വന്റി. ഉദയകൃഷ്ണ - സിബി കെ തോമസ് തിരക്കഥ ഒരുക്കിയ സിനിമ വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ മോഹൻലാലിൻറെ പ്രകടനവും ഇന്റെർവൽ സീനുമെല്ലാം ഇന്നും പ്രേക്ഷകപ്രിയങ്കരമാണ്. അതേസമയം, മാർക്കോ ആണ് ഉണ്ണി മുകുന്ദൻ നായകനായി ഒടുവിൽ തിയേറ്ററിലെത്തിയ സിനിമ. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തിൽ 100 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ഫെബ്രുവരി 14 ന് സോണി ലീവിൽ ആരംഭിക്കും.
Content Highlights: Twenty Twenty is a masterpiece in multistarrer films says unni mukundan