![search icon](https://www.reporterlive.com/assets/images/icons/search.png)
'ഓ മൈ കടവുളേ' എന്ന റൊമാന്റിക് കോമഡി സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അശ്വത് മാരിമുത്തു. അശോക് സെൽവൻ നായകനായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഓ മൈ കടവുളേക്ക് ശേഷം അശ്വത് ഒരുക്കുന്ന സിനിമയാണ് ഡ്രാഗൺ. നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ ആണ് സിനിമയിൽ നായകനായി എത്തുന്നത്. ചിത്രം ഫെബ്രുവരി 21 ന് റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഷൂട്ടിനായി സെറ്റിലേക്ക് വരുമ്പോൾ തന്നെ എന്തൊക്കെയാണ് എടുക്കേണ്ടതെന്ന് തനിക്ക് കൃത്യമായ ഐഡിയ ഉണ്ടാകുമെന്നും എക്സ്ട്രാ ഒരു സീൻ പോലും താൻ എടുക്കാറില്ലെന്നും അശ്വത് മാരിമുത്തു പറഞ്ഞു. '37 കോടിയാണ് ഡ്രാഗണിന്റെ ബഡ്ജറ്റ്. ഓ മൈ കടവുളേയുടെ ബഡ്ജറ്റ് മൂന്ന് കോടി ആയിരുന്നു. നിർമാതാക്കൾ എനിക്കായി നൽകിയ 37 കോടിക്ക് ഉള്ളിൽ ഞാൻ സിനിമ എടുത്ത് തീർത്തു. എന്തൊക്കെയാണോ ഷൂട്ട് ചെയ്തത് അതെല്ലാം സിനിമയിലും കാണും. രണ്ട് മണിക്കൂർ 37 മിനിറ്റായിരുന്നു സിനിമയുടെ ആദ്യത്തെ റൺ ടൈം. അതിനെ ഞങ്ങൾ രണ്ട് മണിക്കൂർ 31 മിനിറ്റാക്കി. എല്ലാ എഡിറ്റിംഗും ഞാൻ സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ നടത്തും. സെറ്റിലേക്ക് വരുമ്പോൾ എനിക്ക് കൃത്യമായ ഐഡിയ ഉണ്ടാകും എന്തൊക്കെയാണ് എടുക്കേണ്ടതെന്ന്. എക്സ്ട്രാ ഒന്നും ഞാൻ എടുക്കില്ല കാരണം അത് എന്റെ എനർജി വേസ്റ്റ് ആകുകയും ഒപ്പം നിർമാതാക്കൾക്ക് കാശും നഷ്ടമാകും', അശ്വത് മാരിമുത്തു പറഞ്ഞു.
സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു ഫൺ ക്യാമ്പസ് എന്റർടൈയ്നർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കയതു ലോഹർ, അനുപമ പരമേശ്വരൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമ കൂടിയാണ് ഡ്രാഗൺ.
Content Highlights: I won't take anything extra during shoot says director Ashwath Marimuthu