
കുറെയേറെ വർഷങ്ങളായി മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് അത്ര നല്ല സമയമല്ല. മോശം സിനിമകൾ ഈ യൂണിവേഴ്സിനെ പ്രേക്ഷകരിൽ നിന്നും ഏറെ അകറ്റി നിർത്തിയിരിക്കുകയാണ്. അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന് ശേഷം വലിയൊരു വിജയം മാർവെലിന് ഉണ്ടായിട്ടില്ല. ഈ യൂണിവേഴ്സിൽ ഏറ്റവും പുതിയതായി റിലീസിനെത്തിയ സിനിമയാണ് 'ക്യാപ്റ്റൻ അമേരിക്ക ബ്രേവ് ന്യൂ വേൾഡ്'. സമ്മിശ്ര പ്രതികരണം നേടുന്ന സിനിമയ്ക്ക് ബോക്സ് ഓഫീസിലും കാര്യമായ നേട്ടമുണ്ടാകാനാകുന്നില്ല.
100 മില്ല്യൺ ഡോളറാണ് സിനിമ ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്നും ഇതുവരെ സ്വന്തമാക്കിയത്. അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്നും 92 മില്ല്യൺ ഡോളർ സിനിമ നേടി. ഇതോടെ സിനിമയുടെ മൊത്തം കളക്ഷൻ 192 മില്ല്യൺ മില്യൺ ഡോളറായി. 180 മില്ല്യൺ ഡോളർ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമ വിജയിക്കണമെങ്കിൽ 400 മില്ല്യൺ ഡോളറിന് മുകളിൽ നേടണം. ചിത്രത്തിന് വലിയ നേട്ടം കളക്ഷനിൽ ഉണ്ടാകാനാകില്ല എന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ഇന്ത്യയിലും കളക്ഷനിൽ സിനിമ കിതയ്ക്കുകയാണ്. 14.55 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള സിനിമയുടെ നേട്ടം. 'ക്യാപ്റ്റൻ അമേരിക്ക' ഫിലിം സീരീസിലെ നാലാമത്തെ സിനിമയും, 'ദ ഫാൽക്കൺ ആൻഡ് ദി വിൻ്റർ സോൾജിയർ' എന്ന ടെലിവിഷൻ മിനിസീരീസിൻ്റെ തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 35-ാമത്തെ ചിത്രവുമാണ് ഇത്. ആൻ്റണി മാക്കി ആണ് ചിത്രത്തിൽ ക്യാപ്റ്റൻ അമേരിക്കയായി എത്തുന്നത്. പതിവ് പോലെ ഒരു ആക്ഷൻ പാക്ക്ഡ് രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹാരിസൺ ഫോർഡും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
'എറ്റേർണൽസ്' എന്ന മാർവെൽ ചിത്രത്തിന്റെ തുടർച്ചയായി കൂടിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. മാൽക്കം സ്പെൽമാൻ, ദലൻ മുസ്സൺ, മാത്യു ഓർട്ടൺ എന്നിവർ ചേർന്ന് എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജൂലിയസ് ഓനാ ആണ്. ഡാനി റമിറസ്, ഷിരാ ഹാസ്, കാൾ ലംബ്ലി, ജിയാൻകാർലോ എസ്പോസിറ്റോ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Captain America: Brave New World struggles at box office