'ക്ലാഷ് വെച്ചിരുന്നെങ്കിൽ വിടാമുയർച്ചി വിയർത്തേനെ'; 50 കോടി അടിച്ച് ബോക്സ് ഓഫീസിന്റെ 'ഡ്രാഗൺ'

തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 25 കോടിയോളം രൂപ നേടി

dot image

അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ എന്ന ചിത്രം 50 കോടി ക്ലബ്ബിലേക്ക്. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 25 കോടിയോളം രൂപ നേടി.

സിനിമയുടെ വമ്പൻ കളക്ഷന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വിടാമുയർച്ചിയുമായി ബന്ധപ്പെട്ട ട്രോളുകളും വരുന്നുണ്ട്. ഫെബ്രുവരി 14 നായിരുന്നു ഡ്രാഗണിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അജിത്തിന്റെ വിടാമുയർച്ചിയുമായി ക്ലാഷ് വേണ്ട എന്ന കാരണത്താൽ സിനിമയുടെ റിലീസ് ഫെബ്രുവരി 21ലേക്ക് നീട്ടുകയായിരുന്നു. എന്നാൽ ഡ്രാഗൺ ക്ലാഷ് റിലീസ് ചെയ്തിരുന്നുവെങ്കിൽ വിടാമുയർച്ചിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും കുറിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്ന് മാത്രം 77 കോടിയിലധികം രൂപയാണ് വിടാമുയർച്ചിയുടെ കളക്ഷൻ. ഡ്രാഗണിന് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്താൽ ഈ വാരത്തിൽ തന്നെ പ്രദീപ് രംഗനാഥൻ ചിത്രം വിടാമുയർച്ചിയുടെ കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ലൗവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.

വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ.

Content Highlights: Dragon movie enters into 50 crore

dot image
To advertise here,contact us
dot image