'ഞാൻ ലാലേട്ടന്റെ അമൽ ഡേവിസാണ് എന്ന് വേണമെങ്കിൽ പറയാം'; ഹൃദയപൂർവ്വത്തെക്കുറിച്ച് സംഗീത് പ്രതാപ്

'കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഏറ്റവും അധികം സംസാരിക്കുന്നത് ലാലേട്ടനോടാണ്'

dot image

മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ പുതിയ ചിത്രം ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണം ഈ അടുത്താണ് ആരംഭിച്ചത്. ഏറെ നാളുകൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയിൽ സംഗീത് പ്രതാപും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേമലു എന്ന സിനിമയിലെ അമൽ ഡേവിസ് എന്ന വേഷത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടൻ ഇപ്പോൾ ഹൃദയപൂർവ്വം എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയിലേ ചിത്രീകരണ അനുഭവത്തെക്കുറിച്ചും പറയുന്നത് ശ്രദ്ധ നേടുകയാണ്.

മോഹൻലാലിനും സത്യൻ അന്തിക്കാടിനുമെല്ലാമൊപ്പം പ്രവർത്തിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമമാണെന്ന് സംഗീത് പ്രതാപ് പറഞ്ഞു. ഉച്ചഭക്ഷണത്തിന്റെ സമയത്ത് മോഹന്‍ലാലിന്റെയും സത്യന്‍ അന്തിക്കാടിന്റെയും പഴയകാല അനുഭവങ്ങള്‍ കേട്ടിരിക്കുന്നതാണ് തന്റെ പരിപാടിയെന്നും അതെല്ലാം മികച്ച ഓര്‍മകളാണെന്നും സംഗീത് പ്രതാപ് പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.

'ഞാൻ എൻജോയ് ചെയ്യുന്നത് ലാലേട്ടൻ, സത്യൻ സാർ, സിദ്ദിഖ് സാർ ഇവരോടൊപ്പമുള്ള നിമിഷങ്ങളാണ്. ലാലേട്ടൻ ഫുൾ ടൈം സംസാരിച്ചുകൊണ്ടിരിക്കും. ഷോട്ടിന് മുൻപ് എന്റെയടുത്ത് ഉണ്ടെങ്കിൽ ഫുൾ സംസാരിച്ചുകൊണ്ടിരിക്കും. നമ്മൾ കുഞ്ഞുപ്രായം മുതൽ കണ്ടുകൊണ്ടിരുന്നയാൾ നമ്മുടെ തോളിൽ കയ്യിട്ട് നമ്മളോട് ഒരു ദിവസം മുഴുവൻ സംസാരിക്കുക എന്നത് വളരെ എക്സൈറ്റ് ചെയ്യുന്ന കാര്യമാണ്. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ഏറ്റവും അധികം സംസാരിക്കുന്നത് ലാലേട്ടനോടാണ്,'

'ഉച്ചഭക്ഷണത്തിന്റെ സമയത്ത് സത്യൻ സാറും സിദ്ദിഖിക്കയും ഓരോ കഥകൾ പറയും. നമ്മൾ ഇന്റർവ്യൂസിൽ കേട്ടിട്ടുള്ള കഥകളുടെ എക്സ്റ്റൻഷൻ. വേറെ ഒന്നും വേണ്ട, ആ നിമിഷങ്ങൾക്ക് വേണ്ടി മാത്രം സിനിമ ചെയ്യാം. സിനിമയിലെ കഥാപാത്രത്തിന്റെ പേര് ജെറി എന്നാണ്. മറ്റൊന്നും പറയാൻ കഴിയുന്ന അവസ്ഥയല്ല. എന്തായാലും ലാലേട്ടന്റെ കൂടെ തന്നെയുള്ള കഥാപാത്രമാണ്, ലാലേട്ടന്റെ ഒരു അമൽ ഡേവിസാണ് എന്ന് വേണമെങ്കിൽ പറയാം,' എന്ന് സംഗീത് പ്രതാപ് പറഞ്ഞു.

Content Highlights: Sangeeth Prathap shares the experience of hridaypoorvam shooting location

dot image
To advertise here,contact us
dot image