
തെന്നിന്ത്യൻ സിനിമകൾ വ്യത്യസ്തമായ കഥ പറച്ചിലുകളിലൂടെ ശ്രദ്ധ നേടുകയാണ് എന്ന് സംവിധായിക കിരൺ റാവു. മലയാള സിനിമ പോലുള്ള ഇൻഡസ്ട്രികൾ സർഗ്ഗാത്മകമായ പരീക്ഷണങ്ങൾക് തയ്യാറാകുന്നു എന്നും കിരൺ റാവു എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. മമ്മൂട്ടി നായകനായ ഭ്രമയുഗമാണ് സംവിധായിക ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്.
മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രം കണ്ടിരുന്നു. കേരളത്തിലെ ഐതിഹ്യങ്ങളും നാടോടിക്കഥകളും ഉപയോഗിച്ച് അവിശ്വസനീയമാംവിധം ആർട്ടിസ്റ്റിക്കലായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അത് വളരെ വ്യത്യസ്തമായ ഐഡിയയായിരുന്നു എന്ന് കിരൺ റാവു അഭിപ്രായപ്പെട്ടു.
ചെറിയ ഇൻഡസ്ട്രികളാണെങ്കിലും തെന്നിന്ത്യൻ സിനിമയിലെ നിർമാതാക്കൾ ഭാഗ്യം പരീക്ഷിക്കാൻ തയ്യാറാകും. അതിനാൽ തന്നെയാണ് അവർ പ്രേക്ഷകരുമായി അടുത്ത് നിൽക്കുന്നതും. സ്വന്തം സംസ്കാരം, ഭാഷ, സമൂഹം എന്നിവയെ മാത്രം പരിപാലിക്കുന്ന ചെറിയ വ്യവസായ മേഖലയാണ് എന്ന വസ്തുതയിൽ നിന്നാണ് അവർക്ക് ഇത്തരം ധൈര്യം ലഭിക്കുന്നത്. നിർമ്മാതാക്കൾ അവരുടെ പ്രേക്ഷകരെ നന്നായി മനസ്സിലാക്കുന്നു എന്നത് അവിശ്വസനയീമായ കാര്യമാണ് എന്നും സംവിധായിക പറഞ്ഞു.
ബോളിവുഡ് വളരെ വലിയൊരു ഇൻഡസ്ട്രിയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും പ്രേക്ഷകർക്ക് വേണ്ടിയാണ് തങ്ങൾ സിനിമ ചെയ്യുന്നത് എന്ന് ഇവിടത്തെ ചലച്ചിത്രകാരന്മാർ ഓർക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ളവ ചെയ്യണമെന്ന് നിർമാതാക്കൾ ആഗ്രഹിക്കുമ്പോഴാണ് വിജയിച്ച മറ്റുഭാഷാ ചിത്രങ്ങളുടെ റീമേക്കുകളിലേക്ക് അവർ പോകുന്നതെന്നും കിരൺ റാവു കൂട്ടിച്ചേർത്തു.
Content Highlights: Kiran Rao reacts to the comparison between South Indian cinema and Bollywood