
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയുടെ മേൽ വലിയ ഹൈപ്പുമുണ്ട്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ റൺ ടൈം സംബന്ധിച്ച റിപ്പോർട്ടുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ ആദ്യ പകുതി ഒരു മണിക്കൂർ 15 മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂർ അഞ്ച് മിനിറ്റുമാണുള്ളത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. അകെ രണ്ട് മണിക്കൂർ 20 മിനിറ്റാണ് സിനിമയുടെ ദൈർഘ്യമെന്നാണ് സൂചന.
ചിത്രം മാർച്ച് 30 ഞായറാഴ്ച ദിവസമാകും തിയേറ്ററിലെത്തുക. അതേസമയം സിനിമയുടെ ഓവർസീസ് പ്രീമിയറുകൾ മാർച്ച് 29 ന് നടക്കും. ഇത് രണ്ടാം തവണയാണ് ഒരു സൽമാൻ ചിത്രം ഞായറാഴ്ച റിലീസിനെത്തുന്നത്. നേരത്തെ ടൈഗർ സിന്ദാ ഹേ എന്ന സിനിമയാണ് ഞായറാഴ്ച തിയേറ്ററിലെത്തിയ മറ്റൊരു സൽമാൻ സിനിമ.
നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും റിലീസിന് മുന്നേ സിക്കന്ദറിന് തിരികെ ലഭിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സൽമാൻ ഖാന്റെ പ്രതിഫലം ഉൾപ്പടെ 180 കോടിയാണ് സിനിമയുടെ നിര്‍മ്മാണച്ചെലവ്. സിനിമയുടെ പബ്ലിസിറ്റിയുടെ ചെലവുകൾ കൂടി നോക്കിയാൽ അത് 200 കോടിക്ക് മുകളിലാകും. ഈ തുകയുടെ ഒട്ടുമുക്കാലും നിർമാതാവിന് തിരികെ ലഭിച്ചെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. 85 കോടിയാണ് നെറ്റ്ഫ്ലിക്സുമായുള്ള കരാറിലൂടെ ലഭിക്കുക. എന്നാൽ സിനിമ വൻവിജയമാവുകയും ബോക്സ് ഓഫീസിൽ നിന്ന് 350 കോടിയിലധികം നേടുകയും ചെയ്യുന്നപക്ഷം ഇത് 100 കോടി വരെ പോകാം എന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ സാറ്റലൈറ്റ് അവകാശം സീയ്ക്കാണ്. 50 കോടി രൂപയ്ക്കാണ് സീ സിക്കന്ദറിന്റെ ടിവി റൈറ്റ്സ് നേടിയിരിക്കുന്നത്. സീ മ്യൂസിക് കമ്പനി 30 കോടിക്കാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇങ്ങനെ നിർമാണ ചെലവിന്റെ ഒട്ടുമുക്കാലും സിനിമ ഇതിനകം തിരിച്ചുപിടിച്ചു എന്നാണ് റിപ്പോർട്ട്.
Content Highlights: Salman Khan's Sikandar runtime out