
യൂത്ത് കോൺഗ്രസ്സിന്റെയോ മറ്റേതെങ്കിലും സംഘടനയുടേയോ സംരക്ഷണം മോഹൻലാലിന് ആവശ്യമില്ല. മലയാളികളുടെ മുഴുവൻ സംരക്ഷണം അദ്ദേഹത്തിനുണ്ടെന്നും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കേരള സ്റ്റോറിയുടെയും കശ്മീർ ഫയൽസിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോൾ എമ്പുരാന് എതിരായി നിൽക്കുന്നത്. ഇതിനെ എമ്പുരാനിനെതിരെയും ലാലേട്ടനെതിരെയും മാത്രം നടക്കുന്ന ആക്രമണമായി കാണരുതെന്നും ബിജെപിയുടെയും സംഘപരിവാറിന്റെയും സൗത്ത് ഇന്ത്യൻ ഫോബിയയുടെ ഭാഗമായിട്ട് കൂടി നടക്കുന്നതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
'യൂത്ത് കോൺഗ്രസ്സിന്റെയോ മറ്റേതെങ്കിലും സംഘടനയുടേയോ സംരക്ഷണം മോഹൻലാലിന് ആവശ്യമില്ല. മലയാളികളുടെ മുഴുവൻ സംരക്ഷണം അദ്ദേഹത്തിനുണ്ട്. എന്തിനാണ് ഇത്ര അസഹിഷ്ണുത? എമ്പുരാനിൽ കോൺഗ്രസ് വിമർശനമില്ലേ? അതിനെല്ലാം ഉപരി ലാലേട്ടൻ രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമ ചെയ്ത നടനല്ലേ? ആ സിനിമയുണ്ടാക്കിയിട്ടുള്ള പൊളിറ്റിക്കൽ നരേഷൻ വേറെ ഏതൊക്കെ സിനിമകൾ ഉണ്ടാക്കിയിട്ടുണ്ട്? സിനിമയെ സിനിമയായും അതിനുള്ളിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ആ തലത്തിലും അംഗീകരിക്കണം. കേരള സ്റ്റോറിയുടെയും കശ്മീർ ഫയൽസിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോൾ എമ്പുരാന് എതിരാകുന്നത്'.
ഇവർ ശരിക്കും മലയാളികൾക്ക് എതിരെയാണ് നിൽക്കുന്നത്. സംഘപരിവാർ മലയാളികൾക്ക് എതിരാണ്. ഇന്ത്യൻ സിനിമയെ ഇപ്പോൾ നിയന്ത്രിക്കുന്നത് സൗത്ത് സിനിമകളാണ്. ബോളിവുഡിൽ നിന്ന് വലിയ ഹിറ്റ് സിനിമകൾ ഉണ്ടാകുന്നില്ല. ഇന്ത്യൻ സിനിമയ്ക്ക് നവോന്മേഷം നൽകി സൗത്ത് സിനിമകൾ വരുമ്പോൾ ബിജെപിയുടെയും സംഘപരിവാറിന്റെയും സൗത്ത് ഇന്ത്യൻ ഫോബിയയുടെ ഭാഗമായിട്ട് കൂടി നടക്കുന്നതാണിത്. ഇതിനെ എമ്പുരാനിനെതിരെയും ലാലേട്ടനെതിരെയും മാത്രം നടക്കുന്ന അക്രമമായി കാണരുത്. ഇത് സംഘപരിവാറിന്റെ പ്രൊപ്പഗാണ്ടയാണ്', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം എമ്പുരാനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരുന്നു. സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Rahul Mamkootathil about Empuraan and Sangh Pariwar