
ബോക്സ് ഓഫീസിൽ ഇന്നുവരെ കാണാത്ത കുതിപ്പ് നടത്തുകയാണ് മലയാള ചിത്രമായ 'എമ്പുരാൻ'. മോഹൻലാൽ നായകനായി എത്തിയ ചിത്രം വിവാദങ്ങൾക്കിടയിലും കളക്ഷനിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രം ഇതിനോടകം 100 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ എമ്പുരാന്റെ മേക്കിങ്ങിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിക്കാൻ തനിക്ക് ആലോചനയുണ്ടെന്ന് മനസുതുറന്നിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ബുക്ക് മൈ ഷോ സംഘടിപ്പിച്ച ബുക്ക് മൈ ഷോ അൺസ്ക്രിപ്റ്റഡ് എന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
'സ്റ്റുഡിയോയിലും ഗ്രീൻ മാറ്റിലും അല്ലാതെ ഈ സിനിമ റിയൽ ലൊക്കേഷൻസിൽ തന്നെ ഷൂട്ട് ചെയ്യണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. സിനിമയുടെ ഷൂട്ട് സെറ്റ് ചെയ്യാൻ മാത്രം 18 - 24 മാസമെടുത്തു. ഞങ്ങൾ അതെല്ലാം ഷൂട്ട് ചെയ്തിട്ടുണ്ട്. അവസരമുണ്ടായാല്‍ എമ്പുരാന്റെ മേക്കിങ്ങിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിക്കാൻ ആലോചനയുണ്ട്. കാരണം ഒരുപാട് ഫിലിം മേക്കേഴ്‍സിന് അത് സഹായകമാകും. അവര്‍ക്ക് ആ ഡോക്യുമെന്ററി കണ്ട് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനാകും. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാതിരിക്കാമെന്നൊക്കെ അവര്‍ക്ക് അതിലൂടെ മനസിലാക്കാൻ സാധിക്കും', പൃഥ്വിരാജ് പറഞ്ഞു.
ചിത്രം കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തും വലിയ കളക്ഷനാണ് നേടുന്നത്. ഓവര്‍സീസില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 കോടിയോളം ഇപ്പോള്‍ എമ്പുരാന്‍ ഓവര്‍സീസില്‍ നിന്നും നേടിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയതെന്നാണ് കണക്കുകള്‍. ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്.
അതേസമയം, ചില സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പും ബഹിഷ്‌കരണ ക്യാംപെയ്‌നും ഉയര്‍ന്നതിന് പിന്നാലെ സിനിമയില്‍ റീ എഡിറ്റും റീ സെന്‍സറിങ്ങും നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങള്‍ ഒഴിവാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എഡിറ്റ് ചെയ്ത പതിപ്പ് അടുത്തയാഴ്ച മുതല്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
Content Highlights: I am planning to release Empuraan making documentary says Prithviraj