
ചില സിനിമകളിൽ കഞ്ചാവ് അടിച്ചിട്ടുള്ള സീനുകളിൽ എന്തോക്കെയോ കാണിച്ച് തലകുത്തി മറിയുന്നത് കണ്ടിട്ടുണ്ടെന്നും എന്നാൽ കറക്ട് റിയാക്ഷൻ ആണ് കൊടുക്കേണ്ടതെന്നും ഷൈൻ ടോം ചാക്കോ. ഒരു പടത്തിൽ കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സമയത്ത് അത് ശീലമാക്കാം പിന്നെ ദു:ശീലമാക്കാമെന്നും ഷൈൻ ടോം കൂട്ടിച്ചേർത്തു. മിസ്റ്റർ മിസ്സ് കിഡ്സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയില്‍ സംസാരിക്കുകയായിരുന്നു നടൻ.
താനും ശ്രീനാഥ് ഭാസിയും വളരെ നല്ല പേരോട് കൂടി കടന്നുപോകുന്ന സമയങ്ങളാണ് ഇതെന്നും എന്ത് പറഞ്ഞാലും മെക്കിട്ട് കേറുന്നത് വിഷമം ഉണ്ടാക്കുന്നുണ്ടെന്നും നടൻ പറഞ്ഞു. ഹണിറോസിന് അത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഞാൻ പറയുന്നില്ലെന്നും പ്രയാഗയ്ക്കും തനിക്കുമെല്ലാം ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും നടൻ പറഞ്ഞു. എന്നാലും ഇത്തരം പരിപാടികളില്‍ തന്നെ വീണ്ടും വിളിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും ഷൈൻ ടോം പറഞ്ഞു.
'ഞാനും ഭാസിയും വളരെ നല്ല പേരോട് കൂടി കടന്നുപോകുന്ന സമയങ്ങളാണ്. സമൂഹത്തിൽ ഞങ്ങൾ വളരെ നല്ല പേര് നേടി. എളുപ്പത്തിൽ പറയാൻ പറ്റുന്ന പേരുകൾ ആയതുകൊണ്ട് ആയിരിക്കാം ചിലപ്പോൾ. പെട്ടെന്ന് ആളുകൾക്ക് ബോധ്യമാവുമല്ലോ. എന്ത് പ്രശ്നം ഉണ്ടായാലും, ഉദാഹരണത്തിന് ലോക മഹായുദ്ധം ഉണ്ടായതും, ആദവും ഹവ്വയും തമ്മിൽ പ്രശ്നം ഉണ്ടായതും മുതൽ എല്ലാം സിനിമ കണ്ടിട്ടാണ് എന്നാണ് പറയുന്നത്. എന്തായാലും ആളുകൾക്ക് കുറ്റം പറയാൻ കുറച്ച് പേര് ഉണ്ടല്ലോ. ഞങ്ങളെ എല്ലാവരും സ്നേഹിക്കുന്നുണ്ട് അതുകൊണ്ടായിരിക്കും. ചിലപ്പോൾ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ളവരുടെ അവസ്ഥ എങ്ങനെ ആയിരിക്കും
പല സമയങ്ങളിലും വളരെയധികം വിഷമം തോന്നാറുണ്ട്. എന്ത് പറഞ്ഞാലും മെക്കിട്ട് കേറുക എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. ഗൗരവമായി കാണേണ്ട പല കാര്യങ്ങളെയും ഗൗരവമായി കാണാതെയും സിനിമയെ വളരെ ഗൗരവമായും സിനിമയിൽ പ്രവർത്തിക്കുന്നവരെ ഏറ്റവും ഗൗരവത്തിൽ കാണുകയും ചെയ്യുന്നുണ്ട്. ഒരു കലാകാരൻ എല്ലാ വഴികളിലൂടെയും സഞ്ചരിക്കണം എന്നാണു പറയാറുള്ളത്. ഇന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കണം എന്ന് പറയുമ്പോൾ അത് ശരിയാകില്ല. ഞാൻ ഒരു പടത്തിൽ ഒരു കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സമയത്ത് അത് എനിക്ക് ശീലമാകാം പിന്നെ ദു:ശീലമാകാം. ഞാൻ അത് കൃത്യമായി കറക്റ്റ് ആയി കാണിക്കാതിരിക്കുമ്പോഴാണ് ഞാൻ എത്തിക്സ് ഇല്ലാതെ പ്രവർത്തിക്കുന്നത്.
അപ്പൊ ഒരു സാധനം കറക്റ്റ് ആയിട്ട് കാണിക്കണെങ്കിൽ അതൊന്നു കാണണ്ടേ, അപ്പോ തീപ്പെട്ടി കത്തിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതേപോലെ തന്നെയാണ് പല കാര്യങ്ങളും. ഓരോരുത്തരും അവരവരുടെ എത്തിക്സിനു അനുസരിച്ച് പ്രവർത്തിക്കണം. അത് ചെയ്യാതിരിക്കുമ്പോഴാണ് അവൻ സമൂഹത്തിന് എതിരായി പ്രവർത്തിക്കുന്നത്. അതായത് ഒരു സാധനത്തിന് കറക്റ്റ് ആയിട്ടുള്ള റിയാക്ഷൻ കൊടുക്കാതിരിക്കുമ്പോൾ അവൻ സമൂഹത്തിന് തെറ്റുദ്ധാരണ കൊടുക്കുന്നു. പണ്ട് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് ഈ കഞ്ചാവ് അടിച്ചിട്ട് ഉള്ള സീനുകളിൽ ‘ആ ഊ ഊ’ എന്നൊക്കെ കാണിച്ച് തലകുത്തി മറിയുന്നത്. എന്താണ് കഞ്ചാവ് അടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്നത് അല്ലെങ്കിൽ ഒരു സാധനം ഉപയോഗിക്കുമ്പോൾ എന്ത് റിയാക്ഷൻ ആണ് കൊടുക്കേണ്ടതെന്ന് കറക്റ്റ് ആയിട്ട് കൊടുക്കണം. തെറ്റായിട്ടുള്ള ഒരു ധാരണ കൊടുക്കരുത് അല്ലേ.
തോക്കുകൊണ്ട് വെടി വയ്ക്കുമ്പോൾ മറ്റേ റോക്കറ്റ് കൊണ്ടത് പോലെ എക്സ്പ്രഷൻ ഇട്ടിട്ട് കാര്യമില്ലല്ലോ. മിസൈൽ ആക്രമണം പോലെ അല്ലല്ലോ ബുള്ളറ്റിന്റെ എക്സ്പ്രെഷൻ അല്ലെ കൊടുക്കണ്ടത്. അത് പലർക്കും അറിയില്ല. ഇനിയിപ്പോ അവരെ എൽകെജി മുതൽ പഠിപ്പിക്കാൻ ഒന്നും പറ്റില്ല നമുക്ക്. ഹണിറോസിന് അത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഞാൻ പറയുന്നില്ല. വേറൊരു രീതിയിൽ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. പ്രയാഗയ്ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എനിക്കും ബുദ്ധിമുട്ടായിട്ടുണ്ട്. എന്നാലും ഇതിനൊക്കെ ഒരു രസമുണ്ട് എല്ലാവരും അറിയുന്നുണ്ടല്ലോ ബുദ്ധിമുട്ട് ഉണ്ടാവുണ്ടെങ്കിലും. ബുദ്ധിമുട്ട് ഉണ്ടായിട്ട് ആരും അറിയാതെ പോകുമ്പോഴാണ് പ്രശ്നം. കുഴപ്പമില്ല സ്നേഹം കൊണ്ടല്ലേ. സ്നേഹം ഇല്ലാതെ ചെയ്യരുത് കേട്ടോ. എന്നിട്ടും നമ്മളെ ഇങ്ങനെ ഒക്കെ വിളിക്കുന്നുണ്ടല്ലോ. എല്ലാത്തിനും നന്ദി,' ഷൈൻ ടോം പറഞ്ഞു.
Content Highlights: Shine Tom says the film should not give wrong impressions