
1998ൽ എം ടി വാസുദേവൻ നായർ രചിച്ച് വേണു സംവിധാനം ചെയ്ത സിനിമയാണ് ദയ. മഞ്ജു വാര്യർ ആയിരുന്നു സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നത്. ഈ സിനിമയിൽ തനിക്ക് ലഭിച്ച മഹാഭാഗ്യത്തെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനായുമായ ലാൽ. അഭിനയിക്കാൻ ചെന്ന താൻ എം ടി വാസുദേവൻ എഴുതിയ സ്ക്രിപ്റ്റിൽ ഒരു എപ്പിസോഡ് മുഴുവൻ എഴുതിയെന്നും ലാൽ പറഞ്ഞു. രേഖാ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഒരു മഹാഭാഗ്യം നടന്ന സിനിമയാണ് ദയ. ദയയിൽ വേണു വന്നിട്ട് ഒരു വേഷം ഉണ്ട് ചെയ്യണം എന്നൊക്കെ പറഞ്ഞ് കഥയൊക്കെ പറഞ്ഞു. എന്നിട്ട് എന്നോട് എം.ടി സാറിനെ കാണണം എന്ന് പറഞ്ഞു. ഈ വേഷത്തിന് എം.ടി സാറിനെ പോയി കാണേണ്ട കാര്യമൊക്കെയുണ്ടോ എന്നാണ് ഞാൻ ചോദിച്ചത്. അങ്ങനെ ഞാൻ എം.ടി സാറിനെ കാണാൻ പോയി. എന്താ സാർ എന്ന് ഞാൻ ചോദിച്ചപ്പോൾ പുള്ളി പറഞ്ഞു, വേഷത്തിൻ്റെ കാര്യം ആലോചിക്കാനായിട്ടല്ല വിളിച്ചത്. ഇതിനകത്ത് ഒരു എപ്പിസോഡുണ്ട്. എൻ്റെ ക്യാരക്ടർ ദയയെ പിടിച്ചു കൊണ്ടുപോയി പ്രശ്നം ഉണ്ടാക്കി അവൾ രക്ഷപ്പെട്ട് പോകുന്ന എപ്പിസോഡ് ഉണ്ടായിരുന്നു.
‘എനിക്ക് വേണ്ടത് ഹോം എലോൺ എന്ന സിനിമയെ പോലെയുള്ള എപ്പിസോഡാണ്. അതെഴുതാൻ എനിക്ക് അറിയില്ല. നിങ്ങളുടെ സിനിമകളെപ്പറ്റിയൊക്കെ എനിക്കറിയാം. ലാൽ ഒന്ന് എഴുതിയിട്ട് ആ പോർഷൻ എന്താണെന്നുള്ളത് നിങ്ങൾ തീരുമാനിച്ചോളൂ. ഇത്രയും സമയം ആണ് ഇതിന് അനുവദിച്ചിട്ടുള്ളത്’. അങ്ങനെ എം.ടി സാറിൻ്റെ സ്ക്രിപ്റ്റിനകത്ത് ഒരു പോർഷൻ മൊത്തം എഴുതാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്,’ ലാൽ പറഞ്ഞു.
Content Highlights: Actor Lal says he was lucky enough to write an portion part in M T Vasudevan's story