
തെന്നിന്ത്യൻ സൂപ്പർ താരം രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. കാർത്തിക് സുബ്ബരാജിന്റെ കഥയിൽ എത്തിയ സിനിമ തിയേറ്ററിൽ നിരാശയാണ് സമ്മാനിച്ചത്. ഈ കാരണത്താൽ കാർത്തിക് സുബ്ബരാജിനും വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ആ ചിത്രത്തെക്കുറിച്ച് പറയുകയാണ് കാർത്തിക്. താൻ ആ സിനിമയുടെ വൺലൈൻ മാത്രമാണ് ശങ്കറിന് നൽകിയതെന്നും അതിന് ശേഷം കഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'ഞാൻ ശങ്കർ സാറിന് കൊടുത്തത് ഗെയിം ചേഞ്ചറിന്റെ വൺലൈൻ മാത്രമാണ്. എന്റെ വേർഷനിൽ ഐഎഎസ് ഓഫീസറായ നായകൻ വളരെ ഗ്രൗണ്ടഡ് ആയിരുന്നു. അത് ശങ്കർ സാർ എത്രത്തോളം വലുതാക്കുമെന്നതിൽ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. അതിന് ശേഷം പല എഴുത്തുകാർ വരികയും കഥയും തിരക്കഥയുമെല്ലാം ഏറെ മാറുകയുമുണ്ടായി,' എന്നാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞത്.
450 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ പരാജയം ഏറ്റുവാങ്ങി. ചിത്രത്തിന് കേരളത്തിലും നേട്ടമുണ്ടാക്കാനായില്ല. ഒരു ഷങ്കർ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ് ഗെയിം ചേഞ്ചറിൻ്റേത്. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്.
രാം ചരണ്‍ നായകനായി എത്തുമ്പോള്‍ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Karthik Subbaraj talks about Game Changer movie