
കുവൈറ്റ് സിറ്റി: ഭരണകൂട തീരുമാനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പരസ്യമായി അപമാനിച്ച സ്ത്രീ കുവൈറ്റിൽ അറസ്റ്റിൽ. അപകീർത്തകരമായ പ്രസ്താവനകൾ നടത്തുകയും ഭരണകൂടത്തിൻ്റെ പരമാധികാര തീരുമാനങ്ങളെ യുവതി വെല്ലുവിളിക്കുകയും ചെയ്തു. പിന്നാലെ കുവൈറ്റ് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം അവരുടെ പൗരത്വം റദ്ദാക്കുകയും ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില്‍ ലൈവിലൂടെയാണ് യുവതി ഭരണകൂട തീരുമാനങ്ങളെ അപമാനിച്ചത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇവരുടെ നിയമ ലംഘനങ്ങൾ നിരീക്ഷിച്ച അധികൃതർ നടത്തിയ സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനും ഭരണകൂട സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള നിലവിലെ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അവരെ തടങ്കലിൽ വയ്ക്കുകയും അവരുടെ ജന്മനാട്ടിലേക്ക് നാടുകടത്തുന്നതിനായി താൽക്കാലിക തടങ്കൽ കാര്യ വകുപ്പിലേക്ക് മാറ്റുകയും ചെയ്തു. രാജ്യത്തെ അപമാനിക്കാനോ തീരുമാനങ്ങളെ ദുർബലപ്പെടുത്താനോ അതിൻ്റെ പരമാധികാരം ലംഘിക്കാനോ ഉള്ള ഏതൊരു ശ്രമത്തേയും സുരക്ഷാ അധികാരികൾ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം ആവർത്തിച്ചു. രാജ്യത്തിൻ്റെ നിയമങ്ങൾ ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
Content Highlights: Kuwait Deports Woman After Revoking Citizenship for Insulting State