മസ്ക്കറ്റ്: വിവിധ ഇന്ത്യൻ സെക്ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന 14 വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്ക്കറ്റ്-കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ മാസം ഒൻപത് മുതൽ ഈ സെക്റ്ററുകളിലേക്ക് സർവീസുണ്ടായിരിക്കില്ല. മാർച്ച് 25 വരെ സർവീസ് റദ്ദാക്കിയത് തുടരും.
ഫെബ്രുവരി ഒമ്പതിന് രാവിലെ തിരുവനന്തപുരത്ത് നിന്ന് 8.40ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കറ്റിൽ എത്തുന്ന വിനാനവും അതേ ദിവസം മസ്കറ്റിൽ നിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ മാർച്ച് 16വരെ ഞായറാഴ്ചകളിൽ മസ്ക്കറ്റ്-തിരുവനന്തപുരം സർവീസ് നടത്തുന്ന വിമാനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
മസ്ക്കറ്റിൽ നിന്ന് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്നതായിരുന്നു എയർ ഇന്ത്യാ എക്സ്പ്രസ്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകളാണ് കൂടുതലായി റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 9,12,15,17,19,20,24,26,27 തീയതികളിൽ കോഴിക്കോട് സർവീസ് ഉണ്ടാകില്ല.
കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവീസ് കുറച്ചിട്ടുണ്ട്. മസ്ക്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ ഉണ്ടായിരുന്ന ആറ് സർവീസുകൾ ഫെബ്രുവരി 17 മുതൽ നാലായി ചുരുക്കി. കൊച്ചിയിലേക്കും ഫെബ്രുവരി 17 മുതൽ നാല് സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.
ഫെബ്രുവരി ഒമ്പത്- 17 തീയതികളിൽ മംഗലാപുരം റൂട്ടുകളിലെ സർവീസുകൾ, ഫെബ്രുവരി 11 മുതൽ മാർച്ച് 25 വരെ മസ്കറ്റ്-ചെന്നൈ റൂട്ടുകളിലെ സർവീസ് , ഫെബ്രുവരി 17 മുതൽ മാർച്ച് 17 വരെ മസ്കത്ത്-തിരുച്ചിറപ്പള്ളി (തിങ്കൾ), ഫെബ്രുവരി 24 മുതൽ മാർച്ച് 24 വരെ (ഞായർ, തിങ്കൾ) മസ്കത്ത്-മംഗലാപുരം റൂട്ടുകളിലാണ് സർവീസ് റദ്ദാക്കിയിരിക്കുന്നത്. ഓഫ് സീസൺ ആയതുകൊണ്ടാണ് സർവീസുകൾ വെട്ടിക്കുറക്കുന്നതെന്നാണ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
Content Highlights: Air india express to cancel many flights operating from muscat to india