
മസ്ക്കറ്റ്: ഒമാനിൽ നടന്ന 'ബർക്ക ലേല'ത്തിൽ ഒമാനി ആടിനെ വിറ്റത് 2500 റിയാലിന് (ഏകദേശം 58,000 ഇന്ത്യൻ രൂപ ). വെള്ളിയാഴ്ച ബർകയിലെ വിലായത്തിൽ നടന്ന ലേലത്തിലാണ് ആടിന് ഇത്രയും വില നൽകി വാങ്ങിയത്. പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കി. ആടിൻ്റെ ചിത്രങ്ങളും വീഡിയോകളും കരാർ ഉറപ്പിക്കുന്ന ചെക്കും വിവിധ പ്ലാറ്റ്ഫോമുകളിൽ പെട്ടന്ന് തന്നെ പ്രചരിച്ചു.
അതേമയം ഈ മേഖലയിലെ വിദഗ്ധർ ഈ ആടിന് സവിശേഷമായ പ്രത്യേകതകളുണ്ടെന്നും അപൂർവ്വ ഇനത്തിൽപ്പെട്ടതാണെന്നുമാണ് പറയുന്നത്. എന്നിരുന്നാലും വാങ്ങുന്നയാളുടെ ഇത്രയും ഉയർന്ന വില നൽകാനുള്ള തീരുമാനത്തെ പലരും വിമർശിക്കുന്നുമുണ്ട്. ഇത് ഒരു അമിത വിലയാണെന്ന് ചിലർ പറഞ്ഞു. കാരണം ഇത്തരമൊരു ആടിന്റെ പരമാവധി വില 200 റിയാലാണെന്നാണ് ഇവർ പറയുന്നത്.
പലരും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഇത്രയും തുക കൊടുത്ത് ആടിനെ വാങ്ങിയതിനെ വിമർശിക്കുകയാണ് ഭൂരിഭാഗം പേരും. ദരിദ്രരേയും പരിഗണിക്കേണ്ടതുണ്ടെന്ന് ഒരാള്‍ എക്സിൽ കുറിച്ചു.
ആടുകൾ ഒരു പ്രധാന വരുമാന സ്രോതസ്സാണ് ഒമാനിൽ. ഒമ്പത് തരം പ്രാദേശിക ആടുകളാണുള്ളത്. ജബൽ അഖ്ദർ ആടുകൾ, അൽ ബത്തിന ആടുകൾ, ജബാലി ആടുകൾ, മരുഭൂമി ആടുകൾ, മുസന്ദം മരുഭൂമി ആടുകൾ, ദോഫാരി ആടുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു. കൂടാതെ വടക്കൻ അൽ ബത്തിനയിലും ദോഫാർ ഗവർണറേറ്റിലുമുള്ള രണ്ട് ഇനങ്ങളായ ചെമ്മരിയാടുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights:Omani goat sold for record 2,500 riyals in Barka auction, sparks social media buzz