
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. മക്ക മേഖലയിലെ ഗവർണറേറ്റുകളിൽ പൊടുന്നനെയുള്ള വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഇതിന് പുറമേ പൊടിക്കാറ്റിനും നേരിയതോ മിതമായതോ ആയ മഴയക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മക്ക നഗരം, അൽ-ജുമം, കാമിൽ, തായിഫ്, മെയ്‌സാൻ, അദ്ഹം, അൽ-അർദിയത്ത്, അൽ-മാവിയ, അൽ-ഖോർമ, റാണിയ്യ, തുർബ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അൽ ഉല, അൽ-ഐസ്, ബദർ, മദീന, ഖൈബാർ, അൽ-ഹനകിയ, വാദി അൽ-ഫറ, അൽ-മഹ്ദ് എന്നിവയുൾപ്പെടെയുള്ള മിക്ക ഗവർണറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു. തബൂക്ക് മേഖലയിലെ തൈമയിൽ നേരിയതോ മിതമായതോ ആയ മഴയും അതോടൊപ്പം താഴേക്ക് വീശുന്ന കാറ്റും ഉണ്ടാകും. പൊടിപടലങ്ങൾ, വെള്ളപ്പൊക്കം, ആലിപ്പഴം, തീരത്ത് ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു.
റിയാദ്, ഖാസിം, ഹായിൽ, നജ്‌റാൻ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, അൽ-ബഹ, ജസാൻ എന്നീ പ്രദേശങ്ങളിൽ പൊടിക്കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൂടുതൽ വിവരങ്ങളും കൃത്യമായ മുന്നറിയിപ്പുകളും അറിയുന്നതിനായി ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും
ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.
Content Highlights: NCM forecast: Thunderstorms to hit most Saudi regions until Monday