ഉംറ തീർത്ഥാടനത്തിന് എത്തിയ മലയാളിയെ കാണാതായി; തിരച്ചിൽ തുടരുന്നു

വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് നടത്തിയതിന് ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോള്‍ ആള്‍ത്തിരക്കില്‍ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് പറഞ്ഞു

dot image

മക്ക: ഉംറ നിര്‍വഹിക്കാനെത്തി മക്കയില്‍ വെച്ച് കാണാതായ മലയാളി തീര്‍ത്ഥാടകയ്ക്കായി തിരച്ചില്‍ തുടരുന്നു. കണ്ണൂര്‍ കൂത്തുപറമ്പ് ഉള്ളിവീട്ടില്‍ റഹീമയെ (60) ആണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് നടത്തിയതിന് ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോള്‍ ആള്‍ത്തിരക്കില്‍ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് പറഞ്ഞു.

ബഹ്‌റൈനില്‍ നിന്ന് അഞ്ചുദിവസം മുന്‍പാണ് മകൻ്റേയും മരുമകളുടേയും കൂടെ സ്വകാര്യ ഗ്രൂപ്പിന്റെ ഭാഗമായാണ് എത്തിയത്. റഹീമയെ കാണാതായതിനെ തുടര്‍ന്ന് പൊലീസിന്റെയും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയയും നേതൃത്വത്തില്‍ മക്കയില്‍ സാധ്യമായ ഇടങ്ങളില്‍ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തുകയാണ്.

ഒപ്പം ഹറമില്‍ വഴിതെറ്റിപ്പോകന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രാന്‍ഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മക്കയിലും പരിസരങ്ങളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

റമദാന്‍ അവസാന പത്തിലെത്തിയതോടെ വലിയ തിരക്കാണ് മക്കയിലെങ്ങും അനുഭവപ്പെടുന്നതെങ്കിലും വാര്‍ത്താ ഏജന്‍സികളിലൂടെയും സാമൂഹിക മാധ്യമങ്ങളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മാതാവിനെ കണ്ടെത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ ബന്ധപ്പെടണമെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് അഭ്യര്‍ത്ഥിച്ചു.

Content Highlights: Malayali man who arrived for Umrah pilgrimage goes missing

dot image
To advertise here,contact us
dot image