![search icon](https://www.reporterlive.com/assets/images/icons/search.png)
യുഎസിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുമായുള്ള വിമാനം അമൃത്സറിലേക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ്. കാലും കയ്യും ചങ്ങല കൊണ്ട് ബന്ധിച്ചും, ബാത്ത്റൂം പോലും ഉപയോഗിക്കാൻ സമ്മതിക്കാതെയും, മനുഷ്യത്വരഹിതമായിട്ടായിരുന്നു നമ്മുടെ പൗരന്മാരെ യുഎസ് കൊണ്ടുവന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു. ഇതിന് ശേഷം നാടുകടത്തപ്പെട്ടവർ അവർ പോയ രീതിയും വഴികളും മറ്റും പുറത്തുപറയുകയുണ്ടായി. ഏറെ ദുഷ്കരമായ 'ഡോങ്കി റൂട്ടി'ലൂടെയായിരുന്നു ഇവരിൽ പലരും യുഎസിൽ എത്തിയത്. അനധികൃതമായ വഴികളിലൂടെ ഒരു സ്ഥലത്തേക്കോ രാജ്യത്തേക്കോ ഒരാൾ കടക്കാൻ ശ്രമിക്കുമ്പോൾ, അതിനെ വിളിക്കുന്നതാണ് 'ഡോങ്കി റൂട്ട്' എന്നത്. ലക്ഷ്യത്തിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത, ജീവൻ നഷ്ടപ്പെട്ടാലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഡോങ്കി റൂട്ടിലൂടെയുള്ള യാത്ര അതീവ ദുഷ്കരവും ആപത്കരവുമാണ് എന്നതാണ് യാഥാർഥ്യം.
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് ഈ 'ഡോങ്കി റൂട്ടി'ലൂടെയാണ്. യുഎസിലേക്ക് കുടിയേറാൻ ആഗ്രഹമുള്ളവരെ ഏജന്റുമാർ മധ്യ അമേരിക്കൻ രാജ്യങ്ങളായ പനാമ, കോസ്റ്റ റിക്ക, എൽ സാൽവദോർ, ഗ്വാട്ടിമാല തുടങ്ങിയവയിലേക്ക് ആദ്യം എത്തിക്കും. ഈ രാജ്യങ്ങളിലേക്ക് വിസ ലഭിക്കാൻ എളുപ്പമാണ് എന്നതിനാലാണിത്. തുടർന്ന് മെക്സിക്കോയിലേക്ക് കടക്കുകയും അവിടെനിന്ന് യുഎസിലേക്ക് കടക്കുകയുമാണ് രീതി.
യുഎസിലേക്ക് നേരിട്ട് വിമാനത്തിൽ പോകാൻ ഈ രാജ്യങ്ങളിൽ നിന്ന് എളുപ്പമല്ല. അനധികൃത കുടിയേറ്റക്കാർക്കായുള്ള പരിശോധന എയർപോർട്ടുകളിൽ ശക്തമായിരിക്കും എന്നതാണ് ഇതിന് കാരണം. അതിനാൽ തന്നെ മെക്സിക്കോയിലെത്തി, അനധികൃതമായി യുഎസിലേക്ക് കടക്കുക എന്നതാണ് കുടിയേറ്റക്കാരുടെ രീതി. മാഫിയ സംഘങ്ങൾ, കൊടും ക്രിമിനലുകൾ തുടങ്ങിയവരുടെ ഭീഷണികളും യാത്രയിലുടനീളമുണ്ടാകും.
ഡോങ്കി റൂട്ടിലെ ഏറ്റവും ദുഷ്കരമായ കാര്യങ്ങളിലൊന്ന് ഡാരിയൻ ഗ്യാപ്പ് എന്നറിയപ്പെടുന്ന വനപ്രദേശം കടന്നുകിട്ടുക എന്നതാണ്. 97 കിലോമീറ്റർ നീളമുള്ള, ഈ കൊടുംകാട്ടിലൂടെയുള്ള യാത്ര ഏതൊരാളുടെയും പേടിസ്വപ്നമാണ്. പനാമയെയും കൊളംബിയയെയും ബന്ധിപ്പിക്കുന്ന ഈ വനപാത ചതുപ്പുകളും, വന്യമൃഗങ്ങളുമടങ്ങുന്ന, എയിംഗും കൊടുംകാട് മാത്രമുള്ള പാതയാണ്. മോശം കാലാവസ്ഥയും, മോശം ഭൂപ്രകൃതിയും എല്ലാംകൊണ്ട് ആരും ഈ കൊടുംകാട്ടിലേക്ക് പ്രവേശിക്കുക പോലും ചെയ്യാറില്ല. എന്നാൽ യുഎസ് എന്ന സ്വപ്നവുമായി നടക്കുന്ന മനുഷ്യർ, വേറെ വഴിയില്ലാതെ ഈ പാത തിരഞ്ഞെടുക്കുകയാണ്.
വിഷപ്പാമ്പുകൾ, കുത്തിയൊഴുകുന്ന നദികൾ, പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങൾ തുടങ്ങിയവയെല്ലാം ഈ വനപാതയിലുണ്ട്. കൂടാതെ ഈ പാതയിലൂടെ പോകുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് ക്രിമിനൽ സംഘങ്ങളും ഉണ്ട്. ജീവൻ നഷ്ടപ്പെട്ടാൽ പോലും ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഈ പാതയിലൂടെ, ജീവൻ കയ്യില്‍ പിടിച്ചുകൊണ്ട് മാത്രമാണ് ആർക്കും കടന്നുപോകാനാകുക. കഴിഞ്ഞ ദിവസം യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഒരു യുവാവ് ഇത്തരത്തിൽ മൃതദേഹങ്ങൾ കണ്ട അനുഭവവും മറ്റും പങ്കുവെച്ചിരുന്നു.
ഇത്തരത്തിൽ അപകടം പതിയിരിക്കുന്ന പാതയെങ്കിലും, ഇതിലൂടെ യുഎസിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു കുറവുമില്ല എന്നതാണ് യാഥാർത്ഥ്യം. 2023ൽ അഞ്ചര ലക്ഷം മനുഷ്യരാണ് ഈ പാതയിലൂടെ യുഎസിൽ എത്തിയത് എന്നാണ് കണക്ക്. 2024ൽ മൂന്ന് ലക്ഷം മനുഷ്യർ എന്നതാണ് കണക്ക്. ഇവർക്കെല്ലാം മനുഷ്യക്കടത്ത് ഏജന്റുമാരുടെ സഹായവും മറ്റും ലഭിക്കാറുണ്ട്.
Content Highlights: What is illegal donkey route, way to enter america