'പുതിയ ഫാസ്റ്റ്ടാഗ് നിയമങ്ങൾ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതല്ല'; വ്യക്തമാക്കി ഹൈവേ അതോറിറ്റി

ദിവസങ്ങൾക്ക് മുൻപാണ് ഫാസ്റ്റ്ടാഗിനെ സംബന്ധിച്ച് ചില നിർണായക തീരുമാനങ്ങൾ പുറത്തുവന്നത്

dot image

ഫാസ്റ്റ്ടാഗ് ഇടപാടുകളിലെ പുതിയ മാറ്റങ്ങൾ ഒരിക്കലും ഹൈവെയിലെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതല്ല എന്ന് നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യ. ടോൾ നൽകുന്ന സമയത്ത് ഫാസ്റ്റ്ടാഗ് പ്രവർത്തനരഹിതമാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കൊണ്ടുവന്ന നിർദേശങ്ങൾ ചർച്ചയായിരിക്കെയാണ് വിശദീകരണം.

ന്യായമായ സമയത്തിനുള്ളിൽ ഫാസ്റ്റ്ടാഗ് ഇടപാടുകൾ തീർപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പുതിയ സർക്കുലർ എന്നും ഹൈവേ അതോറിറ്റി പറഞ്ഞു. ടോൾ ബൂത്ത് കടക്കുന്നതിന് മുൻപായി എപ്പോൾ വേണമെങ്കിലും ടാഗ് റീചാർജ് ചെയ്യാമെന്നും എൻഎച്ച്എഐ അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപാണ് ഫാസ്റ്റ്ടാഗിനെ സംബന്ധിച്ച് ചില നിർണായക തീരുമാനങ്ങൾ പുറത്തുവന്നത്. വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല എന്നും ബാലന്‍സ് ഇല്ലാതിരിക്കുക, കെവൈസി പൂര്‍ത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാകുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും. ടോള്‍പ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ് എന്നും നിർദേശമുണ്ട്.

നിയമങ്ങള്‍ തെറ്റിച്ചാല്‍ '176 കോഡ്' നേരിടേണ്ടി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഫാസ്റ്റ്ടാഗ് വഴിയുള്ള പണമടയ്ക്കല്‍ നിരസിക്കല്‍ അല്ലെങ്കില്‍ തടയല്‍ എന്നാണ് 176 കോഡ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഫാസ്റ്റ് ടാഗ് സജീവമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Content Highlights: New Fastag rules wont harm travellers, says NHAI

dot image
To advertise here,contact us
dot image