350 കിലോമീറ്റർ പിന്നിടാൻ അര മണിക്കൂർ മതി; ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് റെഡിയാണ് !

350 കിലോമീറ്റർ ദൂരം വെറും അര മണിക്കൂറിൽ പിന്നിടുന്ന തരത്തിലാണ് ഹൈപ്പർലൂപ്പ് സംവിധാനം തയ്യാറായിരിക്കുന്നത്

dot image

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ നാഴികക്കല്ലായേക്കാവുന്ന ഹൈപർലൂപ്പ് പദ്ധതിയുടെ പ്രാരംഭ ഘട്ട പരീക്ഷണത്തിന് രാജ്യം തയ്യാർ. 422 മീറ്റർ നീളമുള്ള രാജ്യത്തെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് ചെന്നൈ ഐഐടി ക്യാമ്പസിൽ തയ്യാറായി.

റെയിൽവേ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഐഐടി മദ്രാസാണ് ഹൈപ്പർലൂപ്പ് ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. 350 കിലോമീറ്റർ ദൂരം വെറും അര മണിക്കൂറിൽ പിന്നിടുന്ന തരത്തിലാണ് ഹൈപ്പർലൂപ്പ് സംവിധാനം തയ്യാറായിരിക്കുന്നത്. അതായത്, തിരുവനന്തപുരം മുതൽ ഷൊർണുർ വരെ പോകേണ്ട ഒരാൾക്ക് സുഖമായി അര മണിക്കൂറിൽ യാത്ര അവസാനിപ്പിക്കാം എന്നർത്ഥം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹൈപ്പർലൂപ്പ് പരീക്ഷണങ്ങൾ തകൃതിയായി നടക്കുകയാണ്. സയൻസ് ഫിക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയമായ ഹൈപ്പർലൂപ്പ് എന്ന ആശയം ജനകീയമാക്കുന്നത് ശതകോടീശ്വരനായ ഇലോൺ മസ്‌ക് ആണ്. 2013ലാണ് മസ്‌ക് ഹൈപ്പർലൂപ്പ് എന്ന ആശയം അവതരിപ്പിക്കുന്നത്. ലോകത്തിന് മുന്നിൽ അഞ്ചാമത്തെ ഗതാഗത സംവിധാനം അവതരിപ്പിക്കുന്നുവെന്നായിരുന്നു അന്ന് ഹൈപ്പർലൂപ്പ് ആശയം ആവതരിപ്പിച്ചുകൊണ്ട് മസ്‌ക് പറഞ്ഞത്. എന്നാൽ ഹൈപ്പർലൂപ്പ് എന്ന ആശയം അതിനേക്കാളും എത്രയോ മുമ്പ് ലോകത്ത് ചർച്ചാ വിഷയമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോബർട്ട് ഗോഡ്ഡാർഡ് വികസിപ്പിച്ചെടുത്ത 'വാക്ട്രെയിൻ' എന്ന ആശയമാണ് ഹൈപ്പർലൂപ്പിന്റെ മുൻഗാമി, ഇതിന് ശേഷം സമാനമായ നിരവധി ആശയങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഒന്നും നടപ്പായിരുന്നില്ല.

എന്നാൽ 2013ൽ ഇലോൺ മസ്‌കിന്റെ 'ഹൈപ്പർലൂപ്പ് ആൽഫ' എന്ന പേപ്പറിലൂടെയാണ് ആധുനിക ലോകത്ത് ഹൈപ്പർലൂപ്പ് ഏറെ ചർച്ചയാവുന്നതും ജനകീയമാവുന്നതും. ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ ഭൂമിക്ക് മുകളിലൂടെയോ ഭൂഗർഭ പാതയിലൂടെയോ ലോ - പ്രഷർട്യൂബുകളിലൂടെ മണിക്കൂറിൽ 700 മൈലിലധികം സ്പീഡിൽ സഞ്ചരിക്കുന്ന ഫ്‌ലോട്ടിങ് പോഡുകളിലെ സഞ്ചാരമാണ് ഹൈപ്പർലൂപ്പ്. താഴ്ന്ന മർദ്ദാവസ്ഥയിലുള്ള ട്യൂബുകളിലൂടെ അതിവേഗതയിൽ പോഡുകൾക്ക് സഞ്ചരിക്കാൻ സാധിക്കും.

ലോ-പ്രഷർ ട്യൂബുകൾക്കുള്ളിൽ നിന്ന് വായു പരമാവധി നീക്കം ചെയ്തിരിക്കും. ഇതാണ് ഫലോട്ടിങ് പോഡുകളെ അതിവേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത ഈ പോഡുകൾ ചക്രങ്ങളിൽ അല്ല സഞ്ചരിക്കുന്നത് എന്നതാണ്. പകരം മാഗ്നറ്റ് ഉപയോഗിച്ച് ആയിരിക്കും സഞ്ചരിക്കുക. മസ്‌ക് വിഭാവനം ചെയ്ത ഹൈപ്പർലൂപ്പ് പദ്ധതിയിൽ 28 യാത്രക്കാരെയാണ് ഒരേസമയം ഒരു പോഡിൽ യാത്ര അയക്കാൻ സാധിക്കുക. ട്യൂബിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലുകളാണ് ഹൈപ്പർലൂപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

Content Highlights: Hyperloop Test Track ready at IIT Madras Campus

dot image
To advertise here,contact us
dot image