
കേരളത്തിലെ ഏറ്റവും തിരക്കേറിയ തീവണ്ടികളിലൊന്നായ തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്‌ദിയുടെ ലുക്ക് മാറുന്നു. നിലവിലെ ഐസിഎഫ് കോച്ചുകൾ മാറി ട്രെയിനിന് ഉടൻ അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ വരും. ഇതോടെ യാത്രക്കാരുടെ നീണ്ട കാല ആവശ്യങ്ങളിലൊന്നിന് കൂടിയാണ് പരിഹാരമാകുന്നത്.
കേരളത്തിലെത്തന്നെ ഏറെ തിരക്കേറിയതും വേഗതയേറിയതുമായ തീവണ്ടികളിൽ ഒന്ന് കൂടിയാണ് കോഴിക്കോട് ജനശതാബ്‌ദി. വെറും മൂന്നേകാൽ മണിക്കൂർ മാത്രമെടുത്താണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഓടിയെത്തുക. ആലപ്പുഴ വഴിയുള്ള സർവീസ് കൂടിയായതിനാൽ തിരക്ക് എപ്പോഴും അധികമാണ്. നേരത്തെ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്‌ദിക്ക് എൽഎച്ച്ബി കോച്ചുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് ജനശതാബ്‌ദിക്കും എൽഎച്ച്ബി കോച്ചുകൾ നൽകുമെന്ന പ്രചാരണവുമുണ്ടായിരുന്നു. ഇപ്പോൾ അതിൽ തീരുമാനമായിരിക്കുകയാണ്.
തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ്പ്രസിനും എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 18ന് സെക്കന്ദരാബാദിൽ നിന്ന് യാത്രയാരംഭിക്കുന്ന ശബരി എക്സ്പ്രസ്സ് പുത്തൻ പുതിയ ലുക്കിലായിരിക്കും എത്തുക. അന്ന് മുതലാണ് ട്രെയിൻ പുത്തൻ എൽഎച്ച്ബി കോച്ചുകളുമായി ഓടിത്തുടങ്ങുക. തുടർന്ന് ഇരുപതാം തീയതി തിരുവന്തപുരത്തു നിന്നും പുതിയ കോച്ചുകളുമായി സർവീസ് നടത്തും.
പുത്തൻ രൂപത്തിലേക്ക് മാറുന്നതോടെ ട്രെയിനിന്റെ കോച്ചുകളുടെ എണ്ണത്തിലും മാറ്റമുണ്ടായിട്ടുണ്ട്. നിലവിൽ രണ്ട് ജനറൽ കോച്ചുകൾ, 12 സ്ലീപ്പർ കോച്ചുകൾ, നാല് തേർഡ് എസി കോച്ചുകൾ, ഒരു സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം. പുതിയ ലുക്കിൽ ഒരു ഫസ്റ്റ് എസി, രണ്ട് സെക്കൻഡ് എസി, 4 തേർഡ് എസി, ഒരു പാൻട്രി കാർ, 8 സ്ലീപ്പർ കോച്ചുകൾ, 4 ജനറൽ എന്നിങ്ങനെയായിരിക്കും ഉണ്ടായിരിക്കുക.
Content Highlights: Kozhikode janshatabdhi express to get converted into LHB Coaches