![search icon](https://www.reporterlive.com/assets/images/icons/search.png)
യൂട്യൂബിൽ ഒരു വീഡിയോ കണ്ടു തീർക്കണമെങ്കിൽ എത്ര പരസ്യങ്ങളാണ് കണ്ടു തീർക്കേണ്ടത്. പരസ്യങ്ങൾകൊണ്ട് മാത്രം യൂട്യൂബുണ്ടാക്കുന്ന വരുമാനം എത്രയാണെന്ന് അറിയാമോ? കഴിഞ്ഞ വർഷം മാത്രം യൂട്യൂബ് മൊത്തത്തിൽ നേടിയ പരസ്യ വരുമാനം 36.2 ബില്യൺ ഡോറാണ് (3,14,940 കോടി രൂപ). നാലാം പാദത്തിലെ പരസ്യ വരുമാനം10.47 ബില്യൺ ഡോളർ (91,117 കോടി രൂപ) ആണ്. ഒരു പാദത്തിൽ കമ്പനി പരസ്യത്തിൽ നിന്ന് നേടുന്ന ഏറ്റവും വലിയ തുക കൂടിയാണിത്. ഗൂഗിളിൻ്റെ മാതൃകമ്പനിയായ ആൽഫബെറ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാലാം പാദ ഫലത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.
ആൽഫബെറ്റിൻ്റെ വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ 12 ശതമാനത്തിന്റെ വർധനവുണ്ട്. യൂട്യൂബിൻ്റെ ഈ വരുമാനം പൂർണ്ണമായും പരസ്യ വിൽപ്പനയിൽ നിന്നും ലഭിച്ചതാണ്. യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ, യൂട്യൂബ് ടിവി എന്നിവയിൽ നിന്ന് വരുമാനം കൂടി കണക്കിലെടുക്കുമ്പോൾ കമ്പനിയുടെ ലാഭകണക്ക് ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്.
2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരുമാന വർധനവിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ഗൂഗിളിൻ്റെ ചീഫ് ബിസിനസ് ഓഫീസർ ഫിലിപ്പ് ഷിൻഡ്ലർ പറഞ്ഞു. റിപ്പബ്ലിക് , ഡെമോക്രാറ്റിക്ക് പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് 2020നേക്കാള്‍ ഇരട്ടിയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസം 45 ദശലക്ഷത്തിലധികം പേരാണ് യൂട്യൂബ് കണ്ടൻ്റുകൾ കണ്ടത്. ദീർഘനേരമുള്ള പരസ്യങ്ങളെ തുടർന്ന് പലരും യൂട്യൂബ് പ്രീമിയത്തിൽ സൈനപ്പ് ചെയ്യാൻ നിർബന്ധിതരായിട്ടുമുണ്ട്.
2023 നവംബർ മുതൽ ആഡ്ബ്ലോക്കുകൾക്കെതിരെ യൂട്യൂബ് കർശനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ആഡ് ബ്ലോക്ക് സേവനം ഉപയോഗിക്കുന്നവർക്ക് പ്ലേബാക്ക് പ്രവർത്തനരഹിതമാക്കുന്നു എന്നാണ് റിപ്പോർട്ട്. വീഡിയോ കാണുന്നത് തുടരണമെങ്കിൽ പേജിലെ ആഡ്-ബ്ലോക്കറുകൾ ഒഴിവാക്കാൻ കമ്പനി ആവശ്യപ്പെടാറുണ്ട്. ക്രിയേറ്റർമാർക്ക് വരുമാനം പങ്കിടുന്നതിൻ്റെ പ്രധാന ഭാഗമാണ് പരസ്യങ്ങളെന്നാണ് യൂട്യൂബിൻ്റെ വാദം. കൂടാതെ
വെബ്സൈറ്റുകൾക്കും പണം സമ്പാദിക്കുന്നതിൽ പ്രധാന ഘടകമായി പരസ്യത്തെ കണക്കാക്കുന്നു.
ആഡ് ബ്ലോക്കുകൾക്ക് എതിരെ യൂട്യൂബിൻ്റെ പോരാട്ടം ഫലം കാണുന്നുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. പരസ്യങ്ങൾ കണ്ട് മടുത്തതിനാൽ പരസ്യം നിരോധിക്കാനായി പ്രീമിയം സബ്സ്ക്രിപ്ഷൻ വാങ്ങാൻ കൂടുതൽ ഉപയോക്താക്കൾ നിർബന്ധിതരാകുന്നുണ്ട്.
Content Highlights: You tube smashes ad revenue record: here's how much it reach it learned in2024