'വെയിലുള്ള ഒരു ദിവസമായിരുന്നു അന്ന്. പെട്ടെന്ന് ആകാശത്തെ പിളർത്തിക്കൊണ്ട് ഒരു ഇടിമിന്നൽ മുഴങ്ങി. ആകാശം പച്ച നിറമായി. മരപ്പൊത്തിലിരുന്ന മൂങ്ങ ഭയത്താൽ വിറച്ചു. ചുറ്റുപാടുമുള്ള ശബ്ദങ്ങൾ മാഞ്ഞു, അക്കങ്ങൾ കൊണ്ട് കളിക്കുന്ന ഒരു പ്രേതത്തിന്റെ ശബ്ദം ആ പരിസരമാകെ ആകെ മുഴങ്ങി. മനുഷ്യൻ്റെ മനസുകൾ കൊണ്ട് കളിക്കുന്ന ഒരു പ്രേതത്തിന്റെ ശബ്ദം…'
തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകന്റെ പുസ്തകത്തിലെ വരികളാണിത്. അലക്ഷ്യമായി കുറിച്ചുവെച്ച അക്കങ്ങൾക്കും കുത്തിക്കുറിച്ച സാത്താന്റെ രൂപങ്ങൾക്കും പിന്നിൽ പ്രജിൻ ഒളിപ്പിച്ചത് എന്തായിരിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കണ്ടെത്താനായിട്ടില്ല. അച്ഛനെ വെട്ടിനുറുക്കുമ്പോഴും ഇടറാതിരുന്ന കൈകളുടെ കരുത്തിന് പിന്നിൽ സാത്തനുമുണ്ടോ പങ്ക്?
ശരാശരി മാർക്കോടെ സ്കൂളും കോളേജും പൂർത്തിയാക്കിയ പ്രജിൻ 2014ലാണ് മെഡിക്കൽ പഠനത്തിനായി ചൈനയിലേക്ക് പോകുന്നത്. ഏക മകന്റെ ആഗ്രഹങ്ങൾക്ക് എതിരു നിൽക്കുന്നവരായിരുന്നില്ല കിളിയൂരിലെ ചാരുവിള വീട്ടിൽ ജോസും ഭാര്യ സുഷമയും. വലിയ തുക ഫീസ് വരുമായിരുന്നുവെങ്കിലും മകന്റെ ആഗ്രഹം നിറവേറ്റാൻ ആ കുടുംബം തീരുമാനിച്ചു. ചൈനയിൽ ഏജൻസി മുഖേന അഡ്മിഷനെടുത്തു. മകനെ വിട്ടുനിൽക്കുന്നതിലുള്ള വേദന മറന്ന് അവർ അവനെ പഠിപ്പിച്ചു. ഫീസടയ്ക്കാൻ പണം നേരിട്ട് ഏജൻസിയിലെത്തിക്കണമെന്ന നിർദേശത്തെ തുടർന്ന് ജോസായിരുന്നു പണമടയ്ക്കാൻ ഓഫീസിലെത്തിയത്. എന്നാൽ ഇത് തട്ടിപ്പ് സംഘമായിരുന്നുവെന്ന് മനസിലാക്കാൻ കുടുംബം ഏറെ വൈകിയിരുന്നു. ഇതോടെ പ്രജിന് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.
അച്ഛൻ്റെ അശ്രദ്ധയാണ് തന്റെ ഭാവി തകർത്തതെന്ന അമർഷം എപ്പോഴോ പ്രജിന്റെ മനസിൽ കയറിക്കൂടിയിരുന്നു. പലപ്പോഴും ദേഷ്യപ്പെടുകയും കുടുംബത്തോട് വിരോധം പ്രകടിപ്പിക്കുകയും പ്രജിൻ പതിവാക്കി. ഇതിനിടെയാണ് കൊച്ചിയിൽ അഭിനയം പഠിക്കാൻ പോകണമെന്ന അഗ്രഹം പ്രജിൻ പറയുന്നത്. മൂന്ന് മാസത്തെ കോഴ്സിനായി ഒന്നര ലക്ഷം രൂപയായിരുന്നു അന്ന് പഠനത്തിനായി ചെലവായത്. പഠനം പൂർത്തിയാക്കി വന്ന പ്രജിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ തുടങ്ങുന്നത് ഇവിടെ നിന്നാണ്.
പള്ളിയിൽ പോകാനും പാട്ടുപാടാനും പ്രസംഗിക്കാനുമൊക്കെ മുൻപന്തിയിൽ നിന്നിരുന്ന പ്രജിന്റെ ലോകം പിന്നീട് മുറിയ്ക്കുള്ളിൽ മാത്രമായൊതുങ്ങി. അച്ഛനെയും അമ്മയെയും അതിക്രൂരമായി മർദിച്ചു. മുറിയിൽ നിന്ന് പലപ്പോഴും മന്ത്രങ്ങള്‍ മുഴങ്ങി. മുറിയിലേക്ക് വീട്ടിലെ മറ്റുള്ളവരുടെ പ്രവേശനം വിലക്കി. പൈപ്പുകളുൾപ്പെടെയുള്ളവ അടിച്ചുതകർത്തു. രാത്രിയിൽമാതാപിതാക്കളെ വീടിന് പുറത്താക്കി വാതിലടച്ചു, അവരെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തി. കൊച്ചിയിൽ പോയി വന്നതിന് ശേഷമുള്ള മകനെ കുറിച്ച് പറയുമ്പോൾ അമ്മ സുഷമയുടെ സ്വരത്തിൽ ഭയം നിഴലിക്കുന്നുണ്ടായിരുന്നു.
'മകനെ എന്നും സ്നേഹത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. സ്വഭാവത്തിലെ മാറ്റങ്ങൾ പെട്ടെന്നാണുണ്ടായത്. ഏഴ് വർഷത്തോളമായി ഞാനും എന്റെ ഭർത്താവും കാരാഗൃഹവാസത്തിലായിരുന്നു. ഭർത്താവിനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പൊക്കിയിട്ടുണ്ട്. എന്റെ മുടി വലിക്കും. മർദിക്കും. ഇത്രകാലം കൊണ്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്', നിറകണ്ണുകളോടെ അമ്മ സുഷമ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രിയായിരുന്നു പ്രജിന്റെയുള്ളിലെ സാത്താനുണർന്നത്. സോഫയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛനെ പ്രജിൻ വെട്ടുകത്തികൊണ്ട് കഴുത്തിൽ ആഴത്തിൽ വെട്ടുന്നത് കണ്ടാണ് സുഷമ വരുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ നെഞ്ചിലും പുറത്തും പ്രജിൻ ആഞ്ഞുവെട്ടി. അടുക്കള വാതിൽ വഴി രക്ഷപ്പെടാൻ ശ്രമിച്ച ജോസ് നിലതെറ്റി വീണു, രക്തംവാർന്ന് മരണത്തിന് കീഴടങ്ങി. പ്രജിൻ തന്നെയാണ് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്. തന്നെ സ്വതന്ത്രനായി ജീവിക്കാൻ അച്ഛൻ അനുവദിച്ചിരുന്നില്ല എന്നായിരുന്നു അരുംകൊലയ്ക്ക് കാരണമായി പ്രജിൻ പൊലീസിനോട് പറഞ്ഞത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചതാണെന്നും കൊല്ലണമെന്ന് കരുതിയിരുന്നില്ലെന്നും പ്രജിൻ കൂട്ടിച്ചേർത്തു.
പെട്ടെന്നുണ്ടായ വിദ്വേഷത്താൽ സംഭവിച്ച ഒരു കൊലപാതകം എന്നതിനപ്പുറത്തേക്ക് ജോസിന്റെ മരണത്തിന് പിന്നിൽ നിഗൂഢമായ മറ്റ് ചില കഥകൾ മറഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത് പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴാണ്. മറ്റാർക്കും പ്രവേശനമില്ലാത്ത പ്രജിന്റെ കിടപ്പുമുറിയിൽ നിന്നും പൊലീസ് കണ്ടെത്തിയത് നിഗൂഢമായ ചിലതായിരുന്നു. കുളിമുറിയുടെ മൂലയിലായി മുടി കൂട്ടിയിട്ടിരുന്നു. മുറിയിൽ അലക്ഷ്യമായ വലിച്ചെറിയപ്പെട്ട നൂറോളം സിഗരറ്റ് പെട്ടികൾ. പുസ്തകങ്ങളിൽ തലയോട്ടി കഴുത്തിൽ തൂക്കിയ, നാവ് പുറത്താക്കി ഭയപ്പെടുത്തുന്ന ചില രൂപങ്ങൾ, അലക്ഷ്യമായികുത്തിക്കുറിച്ച വാക്കുകൾ, അക്കങ്ങൾ..
തന്നെ ഡോക്ടറെ കാണിക്കണമെന്ന് പ്രജിൻ സംഭവത്തിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അച്ഛനും അമ്മയും ചേർന്ന് പ്രജിനെ സമീപത്തുള്ള സൈക്യാട്രിസ്റ്റിന്റെ അരികിലെത്തിച്ചു. ഏറെ നേരത്തെ സംസാരത്തിനൊടുവിൽ പ്രജിന് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ഡോക്ടർ അവരെ മടക്കിയയച്ചു. വീണ്ടും നടന്ന കൂടിക്കാഴ്ചയിൽ തന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പറയാൻ പ്രജിൻ അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. മകന്റെ ദേഷ്യവും നിഗൂഢമായ പെരുമാറ്റങ്ങളും ഉൾപ്പെടെയുള്ളവ ജോസ് ഡോക്ടറോട് പറഞ്ഞു. പക്ഷേ ഇതിന് ശേഷം അച്ഛനോട് ആക്രോശിക്കുന്ന പ്രജിനെയാണ് കണ്ടതെന്ന് അമ്മ സുഷമ പറയുന്നു. അന്ന് മരുന്നുകൾ തന്ന് മടക്കിയയക്കുന്നതോടൊപ്പം അച്ഛനോട് ദേഷ്യം പാടില്ലെന്നും പുഞ്ചിരിയോടെയായിരിക്കണം മടക്കമെന്നും ഡോക്ടർ പ്രജിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടാം ദിവസമാണ് പ്രജിൻ അച്ഛനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുന്നത്.
'അവൻ പുറത്തിറങ്ങും. പേടിയാണ്. പുറത്തിറങ്ങിയാൽ, ഞാനിത് പറയുന്നത് അവൻ കേട്ടാൽ, അടുത്ത ഇര ഞാനും എൻ്റെ മകളുമായിരിക്കും.. എത്ര ദേഷ്യപ്പെട്ടാവും അവനെ മോനെ എന്ന് മാത്രമേ വിളിച്ച് സംസാരിച്ചിട്ടുള്ളൂ. അവൻ നല്ലതായി വന്നാൽ സ്വീകരിക്കാൻ ഇപ്പോഴും ഞങ്ങൾക്ക് മടിയില്ല. അങ്ങനെയല്ലെങ്കിൽ.. പേടിയാണ്. ഒരുപാട് അനുഭവിച്ചു..' ഇടറുന്ന ശബ്ദത്തിൽ സുഷമ പറഞ്ഞവസാനിക്കുമ്പോഴും കണ്ണുകളിൽ ഭീതി അപ്പോഴും തളംകെട്ടിയിരുന്നു.
പുസ്തകത്തിലെ എഴുത്തുകളിൽ നിന്നും മുറിയിൽനിന്ന് കണ്ടെത്തിയ ആയുധങ്ങളിൽ നിന്നും സാത്താൻ സേവയുടെ സൂചനകളാണ് പുറത്തുവരുന്നത്. കേസിലിപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. നെയ്യാറ്റിൻകര സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രജിൻ.
Content Highlight: Vellarada Murder case: Son who killed Father brutally has links with black magic?