
ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി20 പരമ്പരയിലെ ഹർഷിത് റാണ-ദുബെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് വിവാദത്തിൽ പരസ്യ വിമർശനവുമായി ആദ്യം രംഗത്തെത്തിയവരിൽ ഒരാളായിരുന്നു മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഇന്ത്യൻ ടീം നടത്തിയത് വൻ അനീതിയാണെന്നായിരുന്നു മൈക്കൽ വോണിന്റെ ആദ്യ പ്രതികരണം. പാർട്ട് ടൈം ബൗൾ ചെയ്യുന്ന ബാറ്റർക്ക് പകരം എങ്ങനെ സ്ഥിരം ബൗൾ ചെയ്യുന്ന ഒരാളെ ഇറക്കാൻ പറ്റും എന്നും വോൺ ചോദ്യമുയർത്തി. എന്നാലിപ്പോഴിതാ സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനങ്ങൾക്കിടെ വോൺ തന്റെ നിലപാട് മാറ്റിയിരിക്കുകയാണ്.
കൺകഷൻ സബ്‌സ്റ്റിറ്റ്യൂഷനായുള്ള ഐസിസി റൂൾസ് അടക്കം പറഞ്ഞ് പല മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരും വോണിന്റെ അഭിപ്രായത്തോട് വിയോജിച്ചതിന് തൊട്ടുപിന്നാലെ ഇതെല്ലാം ക്രിക്കറ്റിൽ സാധാരണ കാര്യമാണെന്നും ഇന്ത്യയുടെ സ്ഥാനത്ത് ഇംഗ്ലണ്ടാണെങ്കിലും ഇത് തന്നെ ചെയ്യുമായിരുന്നുവെന്നും വോൺ പറഞ്ഞു. 'ഇന്ത്യ നിയമം ലംഘിച്ചിട്ടില്ല, വൈകാരികമായി നോക്കുമ്പോൾ ഇന്ത്യ തെറ്റുചെയ്തതായി തോന്നുമെങ്കിലും നിയമ പ്രകാരം അത് ശരിയാണ്', വോൺ കൂട്ടിച്ചേർത്തു.
ഐസിസി റൂൾ പ്രകാരം കൺകഷൻ സബ്‌സ്റ്റിറ്റ്യൂഷനായുള്ള ഐസിസി പ്ലേയിംഗ് നിബന്ധനകളുടെ റൂൾ 1.2.7.3 പറയുന്നത്, ഒരു ഓൾ റൗണ്ടറായ താരത്തിന് പകരം ഒരു ഓൾ റൗണ്ടറായ താരത്തെ പകരം ഇറക്കണം എന്നാണ്, എത്രമാത്രം ബാറ്റ് ചെയ്യുന്നുവെന്നോ ബോൾ ചെയ്യുന്നുവെന്നോ എന്ന കാര്യം അവിടെ അളക്കേണ്ടതില്ലെന്നും ഐസിസി റൂൾ പറയുന്നു. അങ്ങനെയൊരു താരത്തെ ഒരു ടീം മുന്നോട്ട് വെച്ചാൽ മാച്ച് റഫറി അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഇരു ടീമുകൾക്കും അതിൽ അപ്പീലിന് സാധ്യതയില്ലെന്നും റൂൾ 1.2.7.7 പ്രസ്താവിക്കുന്നു. ഇത് തന്നെയാണ് ഇന്ത്യയും ചെയ്തത്.
ഇന്ത്യയുടെ ബാറ്റിങ് ഇന്നിങ്സിനിടയിലായിരുന്നു ബാറ്ററായ ശിവം ദുബെയ്ക്ക് പരിക്കേറ്റത്. ജാമി ഓവർട്ടണിൻ്റെ ഷോർട്ട് ഡെലിവറി തലയിൽ തട്ടിയായിരുന്നു പരിക്ക്. ഇതോടെ കൺകഷൻ റൂളിലൂടെ ഹർഷിത് റാണയെ പകരക്കാരനായി ഇറക്കി. താരം തന്റെ ടി 20 അരങ്ങേറ്റം മൂന്ന് വിക്കറ്റ് നേടി കെങ്കേമമാക്കുകയും ചെയ്തു.
Content Highlights: 'England would've done same': Vaughan's U-turn over concussion sub controversy