ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് വിവാദം വീണ്ടും പുകയുന്നു. പരമ്പര വിജയത്തിനു ശേഷം സുനിൽ ഗാവസ്കർ രംഗത്തെത്തിയതിനു പിന്നാലെ സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡും.
പരിക്കേറ്റ ശിവം ദുബെയ്ക്ക് പകരം പേസര്‍ ഹര്‍ഷിത് റാണയെ കളിപ്പിക്കാന്‍ അനുവാദം നല്‍കിയ മാച്ച് റഫറി മുന്‍ ഇന്ത്യൻ താരം ജവഗല്‍ ശ്രീനാഥായിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രതികരണത്തിൽ ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ക്ക് പകരം പേസറെ കളിപ്പിക്കാന്‍ അനുവദിച്ച മാച്ച് റഫറിയുടെ നടപടി പക്ഷപാതപരവും ഗുരുതര അഴിമതിയുമാണെന്നാണ് ക്രിസ് ബ്രോഡ് പറഞ്ഞത്. രാജ്യാന്തര ക്രിക്കറ്റില്‍ 622 മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള മാച്ച് റഫറിയാണ് ക്രിസ് ബ്രോഡ്.
മുൻ ഇംഗ്ലീഷ് നായകൻ കെവിൻ പീറ്റേഴ്സൻരെ വിമർശനങ്ങളെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് പൂർണമായും ശരിയാണെന്നും ഇന്ത്യൻ മാച്ച് റഫറിയ്ക്ക് എന്ത് അധികാരമാണ് ഇങ്ങനെ ഒരു കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് അനുവദിക്കാൻ എന്നുമായിരുന്നു ബ്രോഡിന്റെ പ്രതികരണം. മത്സരങ്ങള്‍ക്ക് നിഷ്പക്ഷ ഒഫീഷ്യലുകളെ നിയോഗിക്കാതെ നിന്നത് ശരിയായില്ലെന്നു മത്സരം നിയന്ത്രിച്ചത് സ്വതന്ത്ര ഒഫീഷ്യലുകളായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലായിരുന്നുവെന്നും ബ്രോഡ് നിരീക്ഷിച്ചു.
പൂനെയില്‍ നടന്ന നാലാം ടി20 മത്സരത്തില്‍ ആണ് വിവാദ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് കളത്തിലിറങ്ങിയത്. ബാറ്റിംഗിനിടെ ഇന്ത്യയുടെ ശിവം ദുബെയുടെ തലയില്‍ പന്തുകൊണ്ടിരുന്നു. എന്നാല്‍ ഇന്നിംഗ്സ് മുഴുവന്‍ കളിച്ചശേഷം ആണ് താരം കളം വിട്ടത്. പിന്നീട് ഇന്ത്യ ബൗളിംഗിനിറങ്ങിയപ്പോള്‍ ആണ് ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ കണ്‍കഷന്‍ പകരക്കാരനായി ഇറക്കിയത്. ഹര്‍ഷിത് ആകട്ടെ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങുകയും ഇംഗ്ലീഷ് തോൽവിയിൽ നിർണായകപങ്ക് വഹിക്കുകയും ചെയ്തു.
content highlights: 'Bias and corruption'- Chris Broad’s scathing remarks on ICC about Dube-Rana concussion sub controversy